മഹാഭാരതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈന്ദവം പ്രസക്തവിഷയങ്ങള്‍ ഹൈന്ദവം |
|
ചരിത്രം · ഹിന്ദു ദേവകള്‍ | |
ഹൈന്ദവ വിഭാഗങ്ങള്‍ ·ഐതീഹ്യങ്ങള്‍ | |
ഹൈന്ദവ തത്വശാസ്ത്രം | |
---|---|
പുനര്‍ജന്മം · മോക്ഷം | |
കര്‍മ്മം · പൂജാവിധികള്‍ · മായ | |
നിര്‍വാണം · ധര്‍മ്മം | |
യോഗ · ആയുര്‍വേദം | |
യുഗങ്ങള്‍ · ധനുര്‍വേദം | |
ഭക്തി · അര്‍ത്ഥം | |
ഹൈന്ദവ സൂക്തങ്ങള്‍ | |
ഉപനിഷത്തുകള്‍ · വേദങ്ങള്‍ | |
ബ്രഹ്മസൂക്തം · ഭഗവത്‌ഗീത | |
രാമായണം · മഹാഭാരതം | |
പുരാണങ്ങള്‍ · ആരണ്യകം | |
മറ്റുവിഷയങ്ങള്‍ | |
ഹിന്ദു · വിഗ്രഹാരാധന | |
ഗുരു · ക്ഷേത്രങ്ങള്‍ | |
ജാതിവ്യവസ്ഥിതി | |
സൂചിക · ഹൈന്ദവ ഉത്സവങ്ങള്‍ | |
edit |
ഭാരതീയ വിശ്വാസമനുസരിച്ച് ആകെയുള്ള രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ് മഹാഭാരതം, അടുത്തത് രാമായണം ആണെന്നും കരുതുന്നു. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേര്‍തിരിവും വേദകാലത്ത് നിലനിന്നിരുന്നു. വേദങ്ങള്‍ നിഷേധിക്കപ്പെട്ട സാധാരണ ജനങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെട്ട കാവ്യശാഖയാണ് ഇതിഹാസങ്ങള്‍ എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടര്‍ന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഉള്ളടക്കത്തിന്റെ പ്രത്യേകതകള്‍
മഹാഭാരതത്തിലെ ശ്ലോകങ്ങള്‍ പാശ്ചാത്യ ഇതിഹാസങ്ങളായ ഹോമറിന്റെ ഇലിയഡിലേയുംഒഡീസിയിലേയും ആകെ ശ്ലോകങ്ങളുടെ എട്ടിരട്ടി വരും. മഹാഭാരതത്തില്‍ ലക്ഷം ശ്ലോകങ്ങളുണ്ടെന്നാണ് പ്രസിദ്ധിയെങ്കിലും, ഉത്തരാഹ പാഠത്തില്‍ 82136 ഉം ദക്ഷിണാഹ പാഠത്തില്‍ 95586 ഉം ശ്ലോകം വീതമേ കാണുന്നുള്ളൂ. എങ്കില്‍ തന്നെയും അതിന്റെ വലിപ്പം ഏവരേയും അതിശയിപ്പിക്കുന്നു. അതുകൊണ്ടു തന്നെയാണ് മഹാഭാരതം ഹിമാലയത്തോടും സമുദ്രത്തോടും ഉപമിക്കപ്പെടുന്നത്.
പതിനെട്ടു പര്‍വ്വങ്ങളായാണ് മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത്. ആദിപര്‍വ്വം, സഭാപര്‍വ്വം, വനപര്‍വ്വം, വിരാടപര്‍വ്വം, ഉദ്യോഗപര്‍വ്വം, ഭീഷ്മപര്‍വ്വം, ദ്രോണപര്‍വ്വം, കര്‍ണ്ണപര്‍വ്വം, ശല്യപര്‍വ്വം, സൌപ്തികപര്‍വ്വം, സ്ത്രീപര്‍വ്വം, ശാന്തിപര്‍വ്വം, അനുശാസനപര്‍വ്വം, അശ്വമേധപര്‍വ്വം, ആശ്രമവാസികപര്‍വ്വം, മൌസലപര്‍വ്വം, മഹാപ്രാസ്ഥാനിക പര്‍വ്വം, സ്വര്‍ഗ്ഗാരോഹണപര്‍വ്വം എന്നിവയാണവ. ഹരിവംശം എന്ന ഖിലപര്‍വ്വം കൂടി ചേര്‍ത്താല്‍ ലക്ഷം ശ്ലോകം എന്ന കണക്ക് തികയുകയും ചെയ്യും. ഓരോ പര്‍വ്വത്തിനും ഉപവിഭാഗങ്ങളുണ്ട് അവക്കും പര്‍വ്വം എന്നു തന്നെ ആണ് പറയുന്നത്, ഉപപര്‍വ്വത്തെ വീണ്ടും അദ്ധ്യായം ആയി തിരിച്ചിരിക്കുന്നു. വിഭജിക്കപ്പെടാത്ത പര്‍വ്വങ്ങളും കാണാം, പര്‍വ്വസംഗ്രഹത്തില്‍ ഓരോ പര്‍വ്വത്തിലേയും ഭാഗവിഭാഗങ്ങളുടെ പേരും, അതിലേ കഥാസൂചനയും, പദസംഖ്യയും കൊടുത്തിരിക്കുന്നു. ഇന്ത്യയില്‍ ഓരോ സ്ഥലത്തുനിന്നും ലഭിച്ച പുസ്തകങ്ങള്‍ അനുസരിച്ച് ശ്ലോകങ്ങളുടെ എണ്ണത്തിലും മറ്റും ചെറിയ ചെറിയ വ്യത്യാസങ്ങള്‍ കണ്ടു വരുന്നു.
[തിരുത്തുക] പ്രധാന കഥ
മഹാഭാരത കഥയുടെ നട്ടെല്ല് കൌരവപാണ്ഡവ വൈരം ആണ്. അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടേയും ജനനത്തില്‍ തുടങ്ങുന്നു. ഭീമന്‍ ദുര്യോധനനെ വധിക്കുന്നിടത്താണ് പ്രധാന കഥയുടെ അവസാനം. പ്രധാന കഥ ഒരു നൂറ്റാണ്ടിനെ ഉള്‍ക്കൊള്ളുന്നു. മുഴുവന്‍ കഥയും കൂടി കണക്കിലെടുക്കുകയാണെങ്കില്‍ അതു നൂറ്റാണ്ടുകളുടെ കഥയാകും. കൌരവപാണ്ഡവരുടെ പ്രപിതാമഹനായ വ്യാസന്‍ രചയിതാവും സ്വയം ഒരു കഥാപാത്രവുമാണ്.
[തിരുത്തുക] കഥാഗാത്രം
ആഖ്യാനോപാഖ്യാനങ്ങളുടേയും തത്വവിചാരങ്ങളുടേയും, വൈദികവും, പൌരാണികവും ആയ കഥകളുടേയും നാടോടികഥകളുടേയും ഒരു മഹാസഞ്ചയം ആണ് മഹാഭാരതം. പ്രസക്തങ്ങളായ പ്രസംഗങ്ങളും, മറ്റെങ്ങും കാണാത്ത വര്‍ണ്ണനകളും മഹാഭാരതത്തില്‍ അങ്ങോളമിങ്ങോളം കാണാം.
[തിരുത്തുക] വൈദിക കഥകള്‍
ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ്. വേദപാരമ്പര്യത്തില്‍ നിന്നും, ബ്രാഹ്മണ സംസ്കാരത്തില്‍ നിന്നും ഉയിര്‍ക്കൊണ്ടതാവണം അവ. പാതിവ്രത്യമാഹത്മ്യത്തെ വാഴ്ത്തുന്ന സത്യവതിയുടെ കഥയും, സത്യമാഹാത്മ്യത്തെ അടിസ്ഥാനമാക്കിയിരിക്കുന്ന ഹരിശ്ചന്ദ്രന്റെ കഥയും അക്കൂട്ടത്തില്‍ പെടുന്നു.
[തിരുത്തുക] ജന്തുസാരോപദേശകഥകള്‍
ആകര്‍ഷണീയമായ മറ്റൊരു ഘടകമാണ് ജന്തുസാരോപദേശകഥകള്‍, വിവിധ ജന്തുക്കള്‍ കഥാപാത്രങ്ങള്‍ ആകുന്ന ഈ കഥകള്‍ നീതി, ധര്‍മ്മം മുതലായവയുടെ ഗഹനതയെ സാധാരണക്കാരനു മനസ്സിലാകത്തക്ക വിധത്തില്‍ ലളിതമായി ചിത്രീകരിക്കുന്നു. ഇവയിലധികവും സംവാദരൂപത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.
[തിരുത്തുക] ശാസനകള്‍
ഏതൊരു തലത്തിലുള്ള വ്യക്തികളും സമൂഹത്തിനായി ചിലതു ചെയ്യേണ്ടതുണ്ടെന്ന് ഊന്നിയുറപ്പിക്കുന്ന നിയമങ്ങളാണ് ശാസനകള്‍ എന്നറിയപ്പെടുന്നത്. മോക്ഷപ്രാപ്തിക്കുള്ള വഴിയും ശാസനകളില്‍ കാണാം. ശാന്തിപര്‍വ്വത്തിന്റെ തുടക്കം തന്നെ രാജനീതിയെ സംബന്ധിക്കുന്ന രാജധര്‍മ്മാനുശാസനത്തിലാണ്. മോക്ഷധര്‍മ്മാനുശാസനം, ആപര്‍ദ്ധമാനശാസനം തുടങ്ങിയ ശാസനകളും ശാന്തിപര്‍വ്വത്തില്‍ കാണാം. ശാന്തിപര്‍വ്വത്തിനു പുറമേ അനുശാസനപര്‍വ്വത്തിലും ശാസനകളെ കാണാന്‍ കഴിയും.
[തിരുത്തുക] ധര്‍മ്മശാസ്ത്രതത്വങ്ങള്‍
മഹാഭാരതത്തിലെ താത്വിക ചര്‍ച്ചകള്‍ എത്രയെന്നു പറയാനാവില്ല, അനുശാസനപര്‍വ്വത്തില്‍ വിശദീകരിക്കുന്നത് പ്രധാനമായും ധര്‍മ്മശാസ്ത്രങ്ങളിലടങ്ങിയ തത്വങ്ങള്‍ മാത്രമാണ് മഹാഭാരതത്തില്‍ പ്രധാനമായും നാല് തത്വോപദേശ ഗ്രന്ഥങ്ങളാണുള്ളത്
- വിദുരനീതി
- സനത്‌സുജാതീയം
- ഭഗവദ് ഗീത
- അനുഗീത
എന്നിവയാണവ. മറ്റു തത്വചിന്തകളധികവും ഭീഷ്മോപദേശരൂപത്തിലോ വിദുരോപദേശരൂപത്തിലോ ആണു കാണുക.
[തിരുത്തുക] ചിന്താപരതയും കലാപരതയും
ആയിരക്കണക്കിന് വര്‍ഷങ്ങളായി വേദതുല്യമായി നിലനില്‍ക്കുന്ന മഹാഭാരതത്തെ ഭാരതീയര്‍ക്ക് ബഹുമാനത്തോടെ അല്ലാതെ കാണാന്‍ കഴിയില്ല. ഭാരതീയസംസ്കാരം ചെറിയചെറിയ മാറ്റങ്ങളോടു കൂടിയാണെങ്കിലും പുരാതനകാലം മുതല്‍ക്കേ പ്രചാരത്തിലിരിക്കുന്ന ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും അങ്ങിനെ തന്നെ. പാശ്ചാത്യ നിരൂപകര്‍ക്ക് ഒരിക്കലും തന്നെ മഹാഭാരതത്തിന്റെ ഗഹനത മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് ഇവിടങ്ങളിലെ ചരിത്രകാരന്മാരുടെ അഭിപ്രായം. പൊതുവേ പൌരസ്ത്യകൃതികളെ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പ്രശസ്ത പാശ്ചാത്യനിരൂപകനായ വിന്റര്‍നിറ്റ്‌സ് വരെ മഹാഭാരതത്തെ സാഹിത്യരക്ഷസ് എന്നാണ് വിളിച്ചത്. എങ്കിലും "ഈ കാനനത്തിന്റെ അടിത്തട്ടില്‍ നിന്ന് സത്യവും യഥാര്‍ത്ഥവുമായ ഒരു കവിത വളര്‍ന്നു വരുന്നുണ്ട്" എന്നും അദ്ദേഹം പറഞ്ഞിരുന്നു.
അനശ്വരങ്ങളായ കവിതാഭാഗങ്ങളുടേയും, അഗാധമായ ജ്ഞാനത്തിന്റേയും സംഭാരം മഹാഭാരതത്തെ ഏറ്റവും മനോഹരമായ കൃതിയാക്കുന്നത്രെ. രചയിതാവ് തന്നെ സ്വന്തം കൃതിയെ അത്ഭുതകരം എന്നാണ് വിശേഷിപ്പിച്ചത്. സൂക്ഷ്മാര്‍ത്ഥത്തത്തില്‍ രചിക്കപ്പെട്ടതും, നാനാശാസ്ത്രതത്വപൂര്‍ണ്ണവും, സംസ്കാരസാന്ദ്രവും ആയ കൃതി വേദോപനിഷത് സമാനമാണെന്ന് കവി അഭിമാനിക്കുന്നു.
മഹാഭാരതത്തില്‍ നിന്ന് ആറ്റിക്കുറുക്കി എടുക്കുവാന്‍ കഴിയുന്ന രസം ശാന്തമാണ്. തന്റെ കുട്ടിക്കാലത്തു തുടങ്ങിയ വൈരത്തിന്റെ അശാന്തിയില്‍ നിന്നും കവി ആഗ്രഹിക്കുന്നത് മോചനമാണ്. മോചനത്തിന്റെ സ്ഥായി ആയ ഭാവമാണ് ശാന്തം. മഹാഭാരതത്തെപോലുള്ള ഒരു സാഹിത്യസമുച്ചയം അതിന്റെ സംസ്കാരവൈജാത്യത്തില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഭഗവത്ഗീത പോലുള്ള ഭാഗങ്ങളാകട്ടെ കഥാഘടനയോടൊത്തും ഒറ്റക്കും അതിമനോഹരങ്ങളാണ്. ഉപനിഷത്തുകളിലും ബൌദ്ധജാതക കഥകളിലും പിന്നീട് ബൈബിളിലും കാണുന്ന ഗഹനതയെ ലാളിത്യത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന രീതിയാണ് മഹാഭാരതത്തിലും കാണാവുന്നത്. അവയില്‍ ഉള്ളതുപോലെ തന്നെ മഹാഭാരതത്തിലേയും ഏറ്റവും ഉജ്ജ്വലമായ ചിന്ത "തനിക്ക് പ്രതികൂലമായത് മറ്റുള്ളവരോട് ചെയ്യരുത്"എന്നാണത്രെ.
[തിരുത്തുക] മഹാഭാരതം എന്ന നാമം
മഹത്തും ഭാരവത്തും ആയതുകൊണ്ടാണ് മഹാഭാരതം എന്ന നാമം ലഭിച്ചതെന്ന വാദം ലളിതമെങ്കിലും യുക്തിസഹമല്ല. ഭരതവംശത്തില്‍ പിറന്നവരെകുറിച്ചുള്ള ഗ്രന്ഥമായതിനാല്‍ ഭാരതം എന്നും മഹത്തായ ഭാരതഗ്രന്ഥം മഹാഭാരതം എന്നും ആയെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ഭരതന്മാരുടെ ജീവിതകഥയാണിതെന്ന് ഭാരതത്തില്‍ തന്നെ പറയുകയും ചെയ്യുന്നു. മഹത്തായ ഭാരതയുദ്ധത്തെക്കുറിച്ചുള്ള കൃതിയാകാം മഹാഭാരതം. മഹാഭാരതാഖ്യാനം എന്നും മഹാഭാരതത്തില്‍ തന്നെ വിശേഷിപ്പിച്ചിരിക്കുന്നു. മഹാഭാരതാഖ്യാനം എന്നതു ചുരുങ്ങിയും മഹാഭാരതം എന്നു വരാം. ഭരതന്മാരുടെ ജീവിതകഥ മഹാഭാരതം എന്ന വാദത്തോടാണ് ഏറിയപങ്ക് പണ്ഡിതരും കൂറുപുലര്‍ത്തുന്നത്. "ഭരതാനാം മഹജ്ജന്മ മഹാഭാരതമുച്യതേ" എന്നു മഹാഭാരതത്തില്‍ തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ.
[തിരുത്തുക] കര്‍ത്തൃത്തവും കാലവും
മഹാഭാരതം രചിച്ചിരിക്കുന്നത് വ്യാസനാണെന്ന് അതില്‍ തന്നെ പറഞ്ഞിരിക്കുന്നു. തന്റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെയും കഥയില്‍ കവി മനുഷ്യകഥ കാണുകയും വ്യാസന്‍ പറഞ്ഞുകൊടുക്കുന്നതനുസരിച്ച് ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. അദ്ദേഹം ഒരേ സമയം രചയിതാവും, കഥാപാത്രവും, സാക്ഷിയുമായി.
ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായ പ്രകാരം മഹാഭാരതത്തിന്റെ കര്‍ത്താവ് ഒരാളാകാന്‍ വഴിയില്ല. പല നൂറ്റാണ്ടുകളില്‍ പലരുടേയും പ്രതിഭാ പ്രവര്‍ത്തനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്ന ഒരു അസാധാരണ ഗ്രന്ഥമാണ് മഹാഭാരതം എന്നാണ് അവരുടെ അഭിപ്രായം. കൃതിയുടെ ആദ്യരൂപം ജയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത് എന്ന് ആദിപര്‍വ്വത്തില്‍ തന്നെ പറഞ്ഞിരിക്കുന്നു. അത് 8000 ഗ്രന്ഥങ്ങള്‍(ശ്ലോകങ്ങള്‍) ഉള്ളതായിരുന്നത്രെ. പിന്നീടത് 24000 ഗ്രന്ഥങ്ങളുള്ള ഭാരതസംഹിത എന്ന രൂപം പ്രാപിച്ചു. അതില്‍ നിന്നാണ് ഇന്നുള്ള മഹാഭാരതം വളര്‍ന്നതും ഈ രൂപം പ്രാപിച്ചതും. എന്തായാലും ഭാരതയുദ്ധം ഒരു ചരിത്രസംഭവം ആണെന്ന് മിക്കചരിത്രകാരന്മാരും സമ്മതിക്കുന്നു. ആദിപര്‍വ്വത്തില്‍ കുരുപാണ്ഡവ സേനകള്‍ കലിദ്വാപര യുഗങ്ങളുടെ ഇടയില്‍ സ്യമന്തപചകത്തില്‍ വച്ച് യുദ്ധം ചെയ്തു എന്നാണ് പറയുന്നത്. ക്രിസ്തുവിനു മുമ്പ് 3102 ആണ് അതെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം.
ഭാരതകഥയുടെ ആദ്യരൂപം എന്നാണ് ഉണ്ടായതെന്ന് വ്യക്തമല്ല. അശ്വലായന്റെ ഗൃഹസൂത്രത്തിലും, ശംഖായന്റെ ശ്രൌതസൂത്രത്തിലും മഹാഭാരതം ഭാരതം മുതലായ വാക്കുകള്‍ പ്രയോഗിച്ചിരിക്കുന്നു. പാണിനീയത്തിലാകട്ടെ വസുദേവന്‍, അര്‍ജ്ജുനന്‍ മുതലായവരെ പരാമര്‍ശിച്ചിരിക്കുന്നു. ബുദ്ധമതത്തിന്റെ ഉദയകാലം തൊട്ട് മഹാഭാരതം നിലനില്‍ക്കുന്നു. ക്രിസ്തുവിനു മുമ്പ് അഞ്ഞൂറുമുതല്‍ ഇന്നു വരെ അതിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. പരാശരപുത്രനായ വ്യാസനാമം തൈത്തിരീയാരണ്യകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു.ബുദ്ധന് പൂര്‍വ്വജന്മത്തില്‍ 'കല്‍ഹദ്വൈപായന' എന്ന പേരുണ്ടായിരുന്നു എന്ന വിശ്വാസം സ്മരണീയം ആണ്. വ്യാസന്റെ മറ്റൊരു നാമം 'കൃഷ്ണദ്വൈപായനന്‍' എന്നായിരുന്നല്ലോ.
പലതെളിവുകളേയും അവലംബിക്കുമ്പോള്‍ മഹാഭാരതം ബുദ്ധനു മുന്‍പ് തന്നെ പ്രചാരത്തിലിരുന്നിരുന്നു എന്നു കരുതണം. അക്കാലത്ത് അത് ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നറിയില്ല. ഏറ്റവും കുറഞ്ഞത് ക്രിസ്തുവിനു മുമ്പ് നാനൂറിനും മുന്നൂറിനും ഇടയിലെങ്കിലും മഹാഭാരതം പുസ്തകരൂപം പ്രാപിച്ചു എന്നു മാത്രം മനസ്സിലാക്കാം.
[തിരുത്തുക] പുനരാഖ്യാനങ്ങളും വിവര്‍ത്തനങ്ങളും
മൂലകൃതിയായ വ്യാസമഹാഭാരതത്തിന് പിന്നീട് പല പുനരാഖ്യാനങ്ങളും വിവർത്തനങ്ങളും ഉണ്ടായിട്ടുണ്ട്. കന്നടയിലെ പമ്പഭാരതം ആദ്യത്തെ വിവർത്തനമായി കണക്കാക്കുന്നു. മലയാളത്തിൽ കണ്ണശ്ശഭാരതം, ഭാരതമാല, ഭാരതം പാട്ട്, ഭാരതഗാഥ, ഭാഷാഭാരതം ചമ്പു തുടങ്ങിയവയും പിന്നീട് തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടും പ്രത്യക്ഷപ്പെട്ടു. ഓരോ ആഖ്യാനത്തിലും വ്യത്യസ്തതലങ്ങളിൽ തിളങ്ങാൻ കഴിവുള്ള മഹാഭാരതത്തിന്റെ അകക്കാമ്പ് അതിനു ശേഷവും പാട്ടുകൾ, ചമ്പു, തുള്ളൽ, ആട്ടക്കഥ, മഹാകാവ്യം, ഖണ്ഡകാവ്യം, കവിത, നോവൽ, നാടകം എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും മുഴുവനായോ ഭാഗികമായോ രൂപം കൊണ്ടിട്ടുണ്ട്.
[തിരുത്തുക] തുഞ്ചന്റെ മഹാഭാരതം കിളിപ്പാട്ട്
പ്രധാനമായും വ്യാസഭാരതത്തെയും ഉപോൽബലകമായി കണ്ണശ്ശഭാരതം, ഭാരതമാല, കൃഷ്ണഗാഥ തുടങ്ങിയ മറ്റു കാവ്യങ്ങളേയും ഉപജീവിച്ച് തുഞ്ചത്തു രാമാനുജൻ(?) എഴുത്തച്ഛൻ രചിച്ച മഹാഭാരതം കിളിപ്പാട്ട് ആണ് മലയാളത്തിലെ ഏറ്റവും അംഗീകരിക്കപ്പെട്ടിട്ടുള്ള ഭാരതാഖ്യാനം. കിളിപ്പാട്ടുകളിൽ പ്രചാരവും പനയോലപ്പകർപ്പുകളും അച്ചടിപ്രതികളും കൂടുതൽ കണ്ടിട്ടുള്ളത് രാമായണത്തിനാണെങ്കിലും ആദ്യമായി മുദ്രണം ചെയ്തത് മഹാഭാരതം കിളിപ്പാട്ടാണ്. ചതുരംഗപട്ടണം കാളഹസ്തിയപ്പ മുതലിയാരുടെ മകൻ അരുണാചലമുതലിയാർ വിദ്യാവിലാസം അച്ചുകൂടത്തിൽ നിന്നും 1862-ൽ ‘ശ്രീമഹാഭാരതം പാട്ട‘ ആദ്യമായി സമ്പൂർണ്ണമായി പ്രകാശനം ചെയ്തു. ഏഴുവർഷം കൂടി കഴിഞ്ഞ് 1869-ലാണ് രാമായണം കിളിപ്പാട്ട് ആദ്യമായി അച്ചടിക്കപ്പെടുന്നത്.
(ഇതിനുമുൻപു തന്നെ 1851-ലും (‘പാഠാരംഭം - പാഠം 41’ - തലശ്ശേരി - കർണ്ണപർവ്വം 13 ഈരടികൾ) 1860-ലും (ഹെർമൻ ഗുണ്ടർട്ട് - പാഠമാല)) ഭാരതം കിളിപ്പാട്ടിന്റെ വളരെ ചെറിയ ഖണ്ഡങ്ങൾ അച്ചടിക്കപ്പെട്ടിട്ടുണ്ട്.)
പിൽക്കാലത്ത് അച്ചടി അഭൂതപൂർവ്വമായി പ്രചാരം നേടിയപ്പോൾ കിളിപ്പാട്ടു ഭാരതത്തിനും എണ്ണമറ്റ പ്രതികളുണ്ടായി. സാമാന്യജനത്തിന് സുലഭമായി എന്ന മെച്ചത്തോടൊപ്പം പക്ഷേ ഈ അച്ചടിപ്പെരുപ്പം മൂലം ധാരാളം പാഠഭേദങ്ങളും ഉണ്ടായി.
തിരൂരുള്ള തുഞ്ചൻ സ്മാരകഗവേഷണകേന്ദ്രത്തിനുവേണ്ടി കോഴിക്കോട് സർവ്വകലാശാലാ മലയാളം വിഭാഗത്തിലെ പ്രൊഫ. (ഡോ.) പി.എം.വിജയപ്പൻ സംശോധിതസംസ്കരണം ചെയ്ത് തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ശുദ്ധപാഠമാണ് മഹാഭാരതം കിളിപ്പാട്ടിന്റെ ഏറ്റവും ഒടുവിലത്തെ തലമുറയിൽ പെട്ട അച്ചടിപ്രതി. വളരെയധികം അദ്ധ്വാനം ചെയ്ത് ഭാഷയ്ക്കുവേണ്ടി ഈ മഹദ്‌കൃതി കിളിപ്പാട്ടിന്റെ യഥാമൂലം തന്നെയായി ശാസ്ത്രീയമായി തയ്യാറാക്കുന്നതിൻ 22 താളിയോലഗ്രന്ധങ്ങളേയും ഒട്ടനവധി ഇതരഭാരതപാഠങ്ങളേയും അവലംബിച്ചിട്ടുണ്ട്.
[തിരുത്തുക] ഉപസംഹാരം
വചനമഹിമയിലും, ആശയ സമ്പുഷ്ടതയിലും, വര്‍ണ്ണനയിലും ഇത്രയേറേ മുന്നേറിയ മറ്റൊരു കൃതിയില്ല. "ദ്രോണര്‍ സേനാപതിയാകുമ്പോള്‍ നടന്ന രാത്രിയുദ്ധത്തിന്റെ വര്‍ണ്ണനപോലെ യഥാര്‍ഥവും , ഭയാനകവും, മനസ്സിനെ ഇളക്കിമറിക്കുന്നതുമായ എന്തെങ്കിലുമുണ്ടെങ്കില്‍ അത് ഗാന്ധാരീ വിലാപം മാത്രമാണ്" എന്നാണ് കുട്ടികൃഷ്ണമാരാര്‍ ഭാരതപര്യടനത്തില്‍ അഭിപ്രായപ്പെട്ടത്. ഇത്രപഴക്കമുള്ള ഒരു കൃതി ഹൃദയാധിപത്യം പുലര്‍ത്തുന്നതിന് മറ്റുദാഹരണങ്ങളില്ല, ആദ്യത്തെ വംശചരിത്രവും, കുടുംബകഥയും, ആത്മകഥയും ഇതത്രേ. ഒരേ സമയം അത് കാവ്യവും, ഇതിഹാസവും, നാടോടികഥയും, വംശപുരാണവും, വേദവും എല്ല്ലാമാണ്. ധര്‍മ്മശാസ്ത്രവും, മോക്ഷശാസ്ത്രവും, സ്മൃതിയും അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണത്രെ വ്യാസന്‍ തന്നെ "മഹാഭാരതത്തിലില്ലാത്തത് ഒന്നിലും ഇല്ല, മഹാഭാരതം അല്ലാത്തതും ഒന്നുമല്ല" എന്നു പറഞ്ഞിരിക്കുന്നത്.
[തിരുത്തുക] പ്രമാണാധാരസൂചി
1. തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം (സംശോധിതസംസ്കരണം: പ്രൊഫ.(ഡോ.) പി.എം.വിജയപ്പൻ (Thunchan Memorial Research Centre, Tirur); കറന്റു ബുക്സ്, തൃശൂർ||