ശ്രീനാരായണഗുരു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തില്‍ ജീവിച്ചിരുന്ന ഒരു മഹാസന്ന്യാസിയും സാമൂഹിക പരിവര്‍ത്തകനും ആയിരുന്നു ശ്രീനാരായണഗുരു (ജനനം:1856- മരണം: 1928). ഇംഗ്ലീഷ്: SreeNarayana Guru. ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ്ണമേധാവിത്വത്തിനും സമൂഹതിന്മകള്‍ക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ക്ക് പുതിയമുഖം നല്‍കി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണു് ശ്രീ നാരായണ ഗുരു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവർണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. മറ്റു പലരേയും പോലെ ബ്രാഹ്മണരേയും മറ്റു സവര്‍ണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് തന്റെ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈഴവര്‍ പോലുള്ള അവര്‍ണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാര്‍ഗ്ഗദര്‍ശകങ്ങളായ പ്രബോധനങ്ങള്‍ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീര്‍ന്ന വ്യക്തിത്വമാണ്.
“ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശവും ജീവിതലക്ഷ്യവും.തന്റെ സാമൂഹിക പരിഷ്കാരങ്ങള്‍ പ്രചരിപ്പിക്കാനായി ഡോ.പല്പുവിന്റെ പ്രേരണയാല്‍ അദ്ദേഹം 1903-ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു.
ഉള്ളടക്കം |
[തിരുത്തുക] പശ്ചാത്തലം
മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത്. ഇതിനു പ്രധാനകാരണം ജാതിയാമായ ഉച്ചനീചത്വങ്ങളും അതിനോടു ബന്ധപ്പെട്ട തീണ്ടല്‍,തൊടീല്‍ മുതലായ അനാചാരങ്ങളും ആയിരുന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ ബ്രാഹ്മണര്‍ ക്ഷത്രിയര്‍, നായര്‍ തുടങ്ങിയവര് സവര്‍ണ്ണമെന്നും ഈഴവരും അതിനു താഴെ നായാടി വരെയുള്ളവര്‍ അവര്‍ണ്ണരെന്നും തരം തിരിച്ചിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ള് ഇവര്‍ക്ക് നിഷിദ്ധമായിരുന്നു. അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സര്‍ക്കാര്‍ ജോലിയില്‍ ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച താഴ്ന്ന ജാതിക്കാര്‍ (ഡോ.പല്പു വും മറ്റും) ഈ ശാഢ്യത്തിന്റെ രക്തസാക്ഷികളായിത്തീര്‍ന്നു. ബ്രാഹ്മണര്‍ ജന്മികളായിത്തീരുകയും കര്‍ഷകരായ താഴ്ന്ന ജാതിക്കാര്‍ക്ക് ഭൂമി പാട്ടത്തിനു നല്‍കി വിളവ് കൊള്ളയടിക്കുകയും അടിമ വേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ണ്ണരെ അടിമകാളാക്കി വക്കുന്ന തരം ജന്മി-കുടിയാന്‍ വ്യവസ്ഥകള്‍ അവര്‍ ക്രമീകരിച്ചു.
താഴ്ന്ന ജാതിക്കാരാകട്ടെ, ദ്രാവിഡവും പ്രാകൃതമായ ആചാരങ്ങളില്‍ പലതും അനുഷ്ഠിച്ചു പോന്നു. ആര്യ ദൈവങ്ങളെ സ്വീകരിക്കാന്‍ തയ്യാറാവാത്ത എല്ലാ വര്‍ഗ്ഗങ്ങളേയും താഴ്ന്ന ജാതിക്കാരായി കരുതിയതാണ് ഇതിനു കാരണമായി ഭവിച്ചത്. മൃഗങ്ങളെ ബലി കഴിക്കുകയും അവരയുടെ രക്തവും മാംസവും അര്‍പ്പികക്കുകയും കള്ളും ചാരായവും മറ്റും നിവേദിക്കുന്നതുമായിരുന്നു അവര്‍ക്കിടയിലുണ്ടായിരുന്ന പ്രധാന പൂജകള്‍. അരോഗ്യസംരക്ഷണത്തിന് പല അധ്:കൃത വര്‍ഗ്ഗക്കാരും മന്ത്രവാദവും ആഭിചാരവും മാത്രം നടത്തിപോന്നു.
താരതമ്യേന ഉയര്‍ന്ന് നിന്നിരുന്ന ജാതികളില്‍ പോലും പല സാമൂഹ്യ അനാചാരങ്ങള്‍ നില നിന്നു. താലികെട്ട് കല്യാണം, തെരണ്ടുകുളി, പുളികുടി തുടങ്ങിയ ചടങ്ങുകള്‍ ആഭിജാത്യം കാണിക്കാനായി ആഡംബരപൂര്‍വ്വം നടത്തി കുടുംബം കടക്കെണിയിലാക്കുന്ന തരത്തിലായിരുന്ന അന്നത്തെ സാമൂഹ്യ രീതികള്‍. വിവാഹം, മരണനന്തര ക്രിയകള്‍, തുടങ്ങിയവക്ക് ഈഴവര്‍ക്കിടയില്‍ വ്യക്തമായ രീതികള്‍ ഒന്നും ഉണ്ടായിരുന്നില്ല.
ക്ഷേത്രങ്ങള്‍ എല്ലാം തന്നെ നമ്പൂതിരിമാര്‍ കൈവശപ്പെടുത്തയിരുന്നു. അതില്‍ നായന്മാര്‍ക്ക് പോലും സ്വാതന്ത്ര്യമുണ്ടായിരുന്നല്ല. താഴ്ന്ന ജാതിക്കാരായ ഈഴവര്‍ക്ക് ക്ഷേത്ര പരിസരത്തു പോലും വരുന്നത് നിഷിദ്ധമായിരുന്നു. എന്നാല്‍ ക്രിസ്തുമതമോ ഇസ്ലാമോ സ്വീകരിച്ചാല്‍ ഇതില്‍ വിട്ടുവീഴ്ചയുണ്ടായിരുന്നു. അവര്‍ണ്ണര്‍ തൊട്ടാല്‍ ഉണ്ടാവുന്ന അശുദ്ധിമാറാന്‍ നസ്രാണിയെക്കൊണ്ട് തൊടീച്ചാല്‍ മതി എന്ന വിധിയും അതെല്ലാം കണ്ട് സ്വാമി വിവേകാനന്ദന്‍ കേരളം ഒരു ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച ഘട്ടം വരെ എത്തി നിന്നു അന്നത്തെ ജാത്യാചാരങ്ങള്‍.
ഡോ. പല്ലു, സഹോദരന്‍ അയ്യപ്പന്‍, ടി.കെ. മാധവന്‍, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ പലരും അന്ന് സാമൂഹിക പരിഷ്കരണത്തിന് ശ്രമിക്കുകയും അതില്‍വിജയിക്കുകയും ചെയ്തവരാണ്.
[തിരുത്തുക] ജീവിതരേഖ
[തിരുത്തുക] ജനനം, ബാല്യം
തിരുവനന്തപുരത്തിനു10-12 കി.മീ. വടക്കുള്ള ചെമ്പഴന്തി എന്ന ചെറിയ ഗ്രാമത്തില്‍ മണയ്ക്കല്‍ ക്ഷേത്രത്തിന് അടുത്തുള്ള വയന്‍വാരം വീട്ടില്‍ കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; ക്രിസ്തുവര്‍ഷം 1856 ആഗസ്ത് മാസം. കുട്ടി ജനിച്ചപ്പോള്‍ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. വയന്‍വാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരില്‍ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയില്‍ മാടന്‍ ആയിരുന്നു. സംസ്കൃത അധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുര്‍വേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാല്‍ ആശാന്‍ എന്ന പേര്‍ ചേര്‍ത്ത് മാടനാശാന്‍ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവര്‍ മഹാഭക്തയും കാരുണ്യവതിയുമയിരുന്നു. മൂന്നു സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവര്‍. നാരായണന്‍ എന്നായിരുന്നു ഗുരുവിന്റെ പേര്. നാണു എന്നാണ് കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവന്‍ കൃഷ്ണന്‍ വൈദ്യന്‍ അറിയപ്പെടുന്ന ഒരു ആയുര്‍വേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയന്‍വാരം വീട്ടില്‍ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കല്‍ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കല്‍ വീടാണ്. ഈ ക്ഷേത്രം നായന്മാര്‍ക്കും ഈഴവന്മാര്‍ക്കും അവകാരപ്പെട്ടതായിരുന്നു.
മണയ്ക്കല്‍ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഇദ്ദേഹം പഴയ എട്ടുവീട്ടില്‍ പിള്ളമാരില്‍ ഒരാളായിരുന്നു. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവന്‍ കൃഷ്ണന്‍വൈദ്യന്റേയും ശിക്ഷണത്തില്‍ വീട്ടിലിരുന്നും അറിവുനേടുന്നുണ്ടായിരുന്നു. എട്ടു വീട്ടില്‍ മൂത്ത പിള്ളയില്‍ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അവഗാഹം നേടി. കൂടാതെ തമിഴ് , സംസ്കൃതം മലയാളംഎന്നീ ഭാഷകളിലും പാണ്ഡിത്യം നേട്. പിതാവായ നാണുവാശനില്‍ നിന്നും അമ്മാവനായ കൃഷ്ണന്‍ വൈദ്യനില്‍ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ഇതിനുപരിയായി പഠനം നടത്തുവാന്‍ ചെമ്പഴന്തി യില് സൗകര്യമില്ലാതിരുന്നതിനാല്‍ നാണുവിന് ഗുരുകുല വിദ്യാഭ്യാസം നിര്‍ത്തേണ്ടി വന്നു. പതിനഞ്ചാമത്തെ വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കല്‍ ക്ഷേത്രത്തില്‍ ആരാധനയില്‍ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന് ഇഷ്ടമായരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികള്‍ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്, എവിടെയൊക്കെ കുഴിച്ചാല്‍ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന് മന:സിദ്ധിയുണ്ടായിരുന്നു.
ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവര്‍ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാന്‍ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തില്‍ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാര്‍ക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന് പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്വ്യാപാരിയുടെ സഹായത്താല്‍ തമിഴിലെ പ്രാചീന കൃതികളായ തൊല്‍കാപ്പിയം, മണിമേഖല, തിരുക്കുറള്‍, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം
[തിരുത്തുക] യൌവ്വനകാലം
22 വയസ്സായപ്പോള്‍(1878) നാണുവിനെ തുടര്‍ന്നു പഠിക്കുവനായി കരുനാഗപ്പള്ളിയിലുള്ള പ്രശസ്തപണ്ഡിതനായ കുമ്മമ്പിള്ളില്‍ രാമന്‍പിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരില്‍ കേശവന്‍ വൈദ്യന്‍, പെരുനെല്ലി കൃഷണന്‍ വൈദ്യന്‍ എന്നിവര്‍ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പസിദ്ധമായ വാരണപ്പള്ളില്‍ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമര്‍ശനം, തര്‍ക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വര്‍ഷങ്ങള്‍ കൊണ്ടു തന്നെ അദ്ദേഹം വിദ്യകള്‍ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തില്‍ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയില്‍ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ആരംഭിച്ചു.അധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാന്‍ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തുടര്‍ന്നു, സമീപപ്രദേശങ്ങളില്‍ അദ്ദേഹം കാല്‍നടയായി യാത്രചെയ്തു് പ്രസംഗിച്ചും തന്റെ കവിതകള്‍ ചൊല്ലിയും ജനങ്ങളില്‍ തത്വചിന്തയും, സമഭാവനയും വളര്‍ത്താനും ശ്രമിച്ചു.
സഹോദരിമാരുടെ നിര്‍ബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. എന്നാലും ഭാര്യാഭര്‍ത്തൃ ബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കരണത്താല്‍ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു. 1885-ല് പിതാവ് മരിച്ചതിനു ശേഷം ഗ്രാംങ്ങലില്‍ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടല്‍ത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയില്‍ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണന്‍ വൈദ്യരുടെ വീട്ടില്‍ വച്ചു് കുഞ്ഞന്‍പിള്ളയുമായി പരിചയപ്പെട്ടു, ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രവും ആത്മീയഗുരുവുമായി മാറിയ ചട്ടമ്പിസ്വാമികള്‍. കുഞ്ഞന്‍പിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴില്‍ നാണുവാശാന്‍ ഹഠയോഗം മുതലായ വിദ്യകള്‍ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. ഈ കാലഘട്ടങ്ങളില്‍ പലയിടങ്ങളിലും വച്ച് പലരുടേയും മാറരോഗങ്ങള്‍ ഭേദമാക്കുകയും, പല അത്ഭുതപ്രവര്‍ത്തികള്‍ ചെയ്തതായും, മരുത്വാമലയില്‍ പോയിരുന്ന് തപസ്സു ചെയ്തതായും ചരിത്രകാരന്മാര്‍ പറയുന്നു.
[തിരുത്തുക] സന്യാസത്തിലേക്ക്
എന്നാണ് അദ്ദേഹം സന്യാസജീവിതം ആരംഭിച്ചതെന്ന് കൃത്യമായ രേഖകളില്ല. മരുത്വാമലയിലുള്ള വനത്തിലാണ് അദ്ദേഹം സന്യസിച്ചിരുന്നത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്നത്. 1888-ല് അന്ന് കാട്ടുപ്രദേശമായിരുന്ന അരുവിപ്പുറത്ത് അദ്ദേഹം വരാനിടയായി. അവിടത്തെ അരുവിയുടെ പ്രശാന്തൈയിലും പ്രകൃതി രമണിയതയിലും ആകൃഷ്ടനായ അദ്ദേഹം അവിടത്തെ ഗുഹയിലും കുന്നിന്‍ മുകളിലും ധ്യാനത്തിലേര്‍പ്പെടുക പതിവായി. അദ്ദേഹം ആ വര്‍ഷത്തിലെ ശിവരാത്രി നാളില്‍ അരുവിപ്പുറത്ത് ഒരു ശിവ പ്രതിഷ്ഠ നടത്തി, ആ പ്രദേശം ഭക്ത സങ്കേതമാക്കിത്തീര്‍ത്തു. പിന്നീട് ചിറയിന്‍കീഴ് വക്കത്തു ദേവേശ്വരം എന്ന ക്ഷേത്രം പണികഴിപ്പിക്കുകയും പഴയ സുബ്രമണ്യസ്വാമിക്ഷേത്രം പുതുക്കി പ്രതിഷ്ഠ നടത്തുകയും ചെയ്തു.
വടക്കേ ദേവേശ്വരം ക്ഷേത്ര നിര്‍മ്മാണ സമയത്താണ് കുമാരനാശാനെ അദ്ദേഹം കണ്ടു മുട്ടുന്നത്.
[തിരുത്തുക] അരുവിപ്പുറം ക്ഷേത്രം
1888 മാര്‍ച്ച് മാസത്തില്‍ നാരയണഗുരു അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. ജാതിനിര്‍ണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയില്‍ നിന്നു രണ്ടുവരികള്‍ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.
ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത് |
[തിരുത്തുക] ശിവഗിരി
1904 - ല്‍ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു, ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയില്‍ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വര്‍ക്കലയില്‍ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂര്‍, കണ്ണൂര്‍, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം, എന്നിവിടങ്ങളില്‍ അമ്പലങ്ങള്‍ നിര്‍മ്മിച്ചു. 1912-ല്‍ ശിവഗിരിയില്‍ ഒരു ശാരദാദേവിക്ഷേത്രവും നിര്‍മ്മിച്ചു.
1913-ല്‍ ആലുവയില്‍ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു, അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സര്‍വത്ര” എന്ന തത്വത്തില്‍ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം ദൈവത്തിന്റെ കണ്ണില്‍ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
1918 - 1923 കാലഘട്ടങ്ങളില്‍ അദ്ദേഹം ശ്രീലങ്ക സന്ദര്‍ശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാന്‍ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരില്‍ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 - ല്‍ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരയണ ഗുരുകുലം സ്ഥാപിച്ചത്.
[തിരുത്തുക] സമാധി
ഈ മഹാപുരുഷന്‍ മലയാളവര്‍ഷം 1104 കന്നി 5-ാം തീയതി ശിവഗിരിയില്‍ വച്ചു സമാധിയടഞ്ഞു.
[തിരുത്തുക] സാഹിത്യസംഭാവനകള്‍
ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കര്‍ത്താവ്, സമുദായോദ്ധാരകന്‍, എന്നീ നിലകളിലാണ് കുടുതല്‍ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. ദര്‍ശനമാല തുടങ്ങി സംസ്കൃതത്തിലും, ആത്മോപദേശകം തുടങ്ങി മലയാളത്തിലുമായി അനേകം കൃതികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
[തിരുത്തുക] സ്മാരകങ്ങള്‍
- ആദ്യമായി ഭാരതീയ തപാല്‍ മുദ്രണത്തില്‍ പ്രത്യക്ഷപ്പെട്ട കേരളീയന്‍ ശ്രീനാരായണഗുരുവാണ് (ആദ്യ കേരളീയ വനിത സിസ്റ്റര്‍ അല്‍ഫോണ്‍സയാണ് )
- രൂപാ നാണയത്തില്‍ പ്രത്യക്ഷപ്പെട്ട ഏക കേരളീയനും അദ്ദേഹമാണ്
[തിരുത്തുക] ശ്രീനാരായണഗുരുവിനെ പറ്റി പ്രമുഖര്‍ പറഞ്ഞത്
ഭാരതത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന പരമഹംസന്മാരില്‍ സ്വാമിയെപ്പോലെ പരിശുദ്ധാത്മാവായി മറ്റൊരാളുമില്ല |