Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം - വിക്കിപീഡിയ

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇന്തോ ബര്‍മീസ് അതിര്‍ത്തിയിലെ ഒരു പോസ്റ്റ് പിടിച്ചെടുത്ത INA പ്രവര്‍ത്തകരുടെയും ജാപ്പനീസ് പട്ടാളത്തിന്റെയും ആഹ്ലാദപ്രകടനം. സ്വാതന്ത്ര്യാനന്തര ചരിത്രകാരന്മാര്‍ ഏറെ അവഗണിച്ച ആസാദ് ഹിന്ദ് മൂവ്മെന്റിന്റെ സംഭാവനകള്‍ ഇന്ന് ശ്രദ്ധേയമായവയായി കണക്കാക്കപ്പെടുന്നു.
ഇന്തോ ബര്‍മീസ് അതിര്‍ത്തിയിലെ ഒരു പോസ്റ്റ് പിടിച്ചെടുത്ത INA പ്രവര്‍ത്തകരുടെയും ജാപ്പനീസ് പട്ടാളത്തിന്റെയും ആഹ്ലാദപ്രകടനം. സ്വാതന്ത്ര്യാനന്തര ചരിത്രകാരന്മാര്‍ ഏറെ അവഗണിച്ച ആസാദ് ഹിന്ദ് മൂവ്മെന്റിന്റെ സംഭാവനകള്‍ ഇന്ന് ശ്രദ്ധേയമായവയായി കണക്കാക്കപ്പെടുന്നു.[1]

ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനിഭരണത്തിനെതിരെ ഇന്ത്യക്കാര്‍ നടത്തിയ സമരങ്ങള്‍ക്ക് പൊതുവില്‍ പറയുന്ന പേരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. 1700-കളുടെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭം കാണാം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്. 1800-കളിലെ മുഖ്യധാരാ സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാന്‍ പിടിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയിരുന്നു. ആദ്യകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ പ്രധാന മിതവാദിനേതാക്കളുടെ ആവശ്യം ബ്രിട്ടീഷ് കോമണ്‍‌വെല്‍ത്തില്‍ ഇന്ത്യയ്ക്ക് ഡൊമീനിയന്‍ പദവി വേണമെന്നായിരുന്നു. 1900-കളുടെ ആരംഭത്തില്‍ ശ്രീ അരബിന്ദോ, ലാല്‍-ബാല്‍-പാല്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ട രീതിയിലുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി കൂടുതല്‍ വിപ്ലവകരമായ ഒരു മാറ്റം ഉണ്ടായി. 1900-കളുടെ ആദ്യ ദശകങ്ങളില്‍ തീവ്രവാദദേശീയതയും ഉടലെടുത്തു. 1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ക്കാണ് ഇന്ത്യയില്‍ സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചത്[2][3]. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും, ഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോണ്‍ഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയ പൊതു നിസ്സഹകരണം, അഹിംസാ മാര്‍ഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള മറ്റു ചില നേതാക്കന്മാര്‍ പില്‍ക്കാലത്ത് സ്വാതന്ത്ര്യസമരത്തില്‍ തീവ്രവാദപരമായ ഒരു സമീപനം സ്വീകരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഐ.എന്‍.എ. പോലെയുള്ള പ്രസ്ഥാനങ്ങളും ഗാന്ധിജി നേതൃത്വം നല്‍കിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും അവയുടെ ഉന്നതിയിലെത്തി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ മുംബൈ ലഹള, ഐ.എന്‍.എ-യുടെ റെഡ് ഫോര്‍ട്ട് വിചാരണ, തുടങ്ങിയ സംഭവവികാസങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിനു ആക്കം കൂട്ടി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്ര്യം ലഭിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ 1947 ആഗസ്റ്റില്‍ രൂപീകൃതമായി.


1950 ജനുവരി 26 വരെ ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഒരു ഡൊമീനിയന്‍ ആയി തുടര്‍ന്നു. 1950 ജനുവരി 26-നു ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും ഇന്ത്യ സ്വയം ഒരു റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചത് 1956-ല്‍ ആണ്. ആഭ്യന്തര കലഹങ്ങള്‍ കാരണം പാക്കിസ്ഥാനില്‍ പലതവണ ജനാധിപത്യം മരവിപ്പിക്കേണ്ടി വന്നു. 1971-ലെ പാക്കിസ്ഥാന്‍ ആഭ്യന്തരയുദ്ധത്തിന്റെ പരിണതഫലമായി 1971-ലെ ഇന്ത്യാ പാക്ക് യുദ്ധം പൊട്ടിപ്പുറപ്പെടുകയും കിഴക്കന്‍ പാക്കിസ്ഥാന്‍ വിഘടിച്ച് ബംഗ്ലാദേശ് രാജ്യം രൂപീകൃതമാവുകയും ചെയ്തു.


ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് ഒരു ഉല്പ്രേരകമായി പ്രവര്‍ത്തിച്ചു. ഇവയില്‍ പലതും ബ്രിട്ടീഷ് സാമ്രാജ്യം ലോകമെമ്പാടും തകരുന്നതിനും ബ്രിട്ടീഷ് സാമ്രാജ്യത്തിനു പകരം കോമണ്‍‌വെല്‍ത്ത് ഓഫ് നേഷന്‍സ് നിലവില്‍ വരുന്നതിനും കാരണമായി. ഗാന്ധിജിയുടെ അഹിംസാ മാര്‍ഗ്ഗത്തിലുള്ള പ്രതിരോധം മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയര്‍ നയിച്ച അമേരിക്കന്‍ സിവില്‍ റൈറ്റ്സ് പ്രസ്ഥാനത്തിനു (1955-1968) പ്രേരകമായി. മ്യാന്മാറിലെ ജനാധിപത്യത്തിനു വേണ്ടി ഓങ്ങ് സാന്‍ സുകി നയിച്ച പോരാട്ടം, വര്‍ണ്ണവിവേചനത്തിനു എതിരേ സൗത്ത് ആഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ നടന്ന സമരം എന്നിവക്കും അഹിംസാ സിദ്ധാന്തം പ്രേരണയായി. എങ്കിലും ഇതില്‍ എല്ലാ നേതാക്കന്മാരും അഹിംസ, നിസ്സഹകരണം എന്നിവയെ ശക്തമായി പിന്തുടര്‍ന്നില്ല.

ഉള്ളടക്കം

[തിരുത്തുക] ഇന്ത്യ-പാശ്ചാത്യരുടെ വരവിന് മുന്ന്

[തിരുത്തുക] യൂറോപ്യന്‍ ഭരണം

റോബര്‍ട്ട് ക്ലൈവ്, ഫസ്റ്റ് ബാരണ്‍ ക്ലൈവ് മിര്‍ ജാഫറിനൊപ്പം, പ്ലാസ്സി യുദ്ധം
റോബര്‍ട്ട് ക്ലൈവ്, ഫസ്റ്റ് ബാരണ്‍ ക്ലൈവ് മിര്‍ ജാഫറിനൊപ്പം, പ്ലാസ്സി യുദ്ധം
പ്രധാന ലേഖനങ്ങള്‍ ‍: ഇന്ത്യയിലെ യൂറോപ്യന്‍ കോളനികള്‍, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, ഇന്ത്യയിലെ കമ്പനി ഭരണം, ബ്രിട്ടീഷ് രാജ്

കോഴിക്കോടിനടുത്തുള്ള കാപ്പാട് കടല്‍ത്തീരത്ത് പോര്‍ച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ 1498-ല്‍ കപ്പലിറങ്ങിയതോടെയാണ് യൂറോപ്യന്‍ കച്ചവടക്കാര്‍ ഇന്ത്യന്‍ തീരങ്ങളിലെത്തിയത്. 1757-ലെ പ്ലാസ്സി യുദ്ധത്തില്‍ റോബര്‍ട്ട് ക്ലൈവ് നയിച്ച ബ്രിട്ടീഷ് സൈന്യം ബംഗാള്‍ നവാബിനെ പരാജയപ്പെടുത്തി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ ശക്തമാവുന്നതിനു ഈ യുദ്ധം കാരണമായി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭമായി ഈ യുദ്ധം കരുതപ്പെടുന്നു. ബക്സാര്‍ യുദ്ധത്തിനു പിന്നാലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ബംഗാള്‍, ബിഹാര്‍, ഒറീസ്സ പ്രദേശങ്ങളില്‍ 1756-ല്‍ ഭരണാവകാശം ലഭിച്ചു. ആദ്യ ആംഗ്ലോ-സിഖ് യുദ്ധം (1845-1846), രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം(1848-49) എന്നിവയ്ക്കും മഹാരാജാ രഞ്ജിത്ത് സിങ്ങിന്റെ നിര്യാ‍ണത്തിനും (1849) ശേഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1849-ല്‍ പഞ്ചാബ് പ്രദേശം പിടിച്ചടക്കി.


പുതുതായി പിടിച്ചടക്കിയ പ്രവിശ്യകളുടെ ഭരണത്തിനായി ബ്രിട്ടീഷ് നിയമസഭ പല നിയമങ്ങളും നിര്‍മ്മിച്ചു. 1773-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സൃഷ്ടിച്ച റെഗുലേറ്റിങ്ങ് ആക്ട്, 1784-ലെ ഇന്ത്യാ ആക്ട്, 1813-ലെ ചാര്‍ട്ടര്‍ ആക്ട് എന്നിവയെല്ലാം ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനു സഹായിച്ചു. 1835-ല്‍ ഇംഗ്ലീഷ് ഭാഷ ഉത്തരവുകള്‍ക്കുള്ള മാദ്ധ്യമമായി സ്ഥാപിച്ചു. പാശ്ചാത്യവിദ്യാഭ്യാസം ലഭിച്ച ഹിന്ദുക്കള്‍ ഹിന്ദുമതത്തില്‍ നിന്നും ബാലവിവാഹം, വര്‍ണ്ണവ്യവസ്ഥിതി, സതി തുടങ്ങിയ പല വിവാദപരമായ സാമൂഹിക അനാചാരങ്ങളും നീക്കുന്നതിനു ശ്രമിച്ചു. ബോംബെയിലും മദ്രാസിലും ആരംഭിച്ച സാഹിത്യ, സംവാദ വേദികള്‍ തുറന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള വേദികളായി പരിണമിച്ചു. ഈ ആദ്യകാല പരിവര്‍ത്തനനായകര്‍ വിദ്യാഭ്യാസവും പത്രങ്ങളുടെ വിദഗ്ധോപയോഗവും കൊണ്ട് ഇന്ത്യന്‍ സാമൂഹിക മൂല്യങ്ങളും മതപരമായ ആചാരങ്ങളും ത്യജിക്കാതെ തന്നെ വ്യാപകമായ സാമൂഹിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള സാഹചര്യം ഒരുക്കി.


ബ്രിട്ടീഷ് ഭരണത്തിന്റെ ആധുനികവല്‍ക്കരണം ഇന്ത്യന്‍ സമൂഹത്തെ സ്വാധീനിച്ചു എങ്കിലും ഇന്ത്യക്കാര്‍ക്ക് ബ്രിട്ടീഷ് ഭരണത്തോടുള്ള എതിര്‍പ്പ് വര്‍ദ്ധിച്ചുവന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ബ്രിട്ടീഷ് സ്വാധീനം വര്‍ദ്ധിച്ചു വരുന്നതനുസരിച്ച് അവര്‍ തദ്ദേശീയ സംസ്കാരത്തെ കൂടുതലായി അവമതിക്കാന്‍ തുടങ്ങി. മോസ്ക്കുകളില്‍ അവിവാഹിത പുരുഷന്മാരുടെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുക, താജ് മഹലിന്റെ മട്ടുപ്പാവില്‍ റെജിമെന്റല്‍ ബാന്‍ഡുകള്‍ക്ക് അനുസരിച്ച് നൃത്തം ചെയ്യുക, തിരക്കുനിറഞ്ഞ തെരുവുകളില്‍ ജനങ്ങളെ ചാട്ടവാറിനടിച്ച് തങ്ങള്‍ക്കു സഞ്ചരിക്കാന്‍ വഴിയുണ്ടാക്കുക (ജെനറല്‍ ഹെന്രി ബ്ലേക്ക് ഇതിനെക്കുറിച്ച് എഴുതിയിരിക്കുന്നു), ശിപായികളെ നിന്ദിക്കുക, തുടങ്ങിയ പ്രവര്‍ത്തികള്‍ ഇതിനു ഉദാഹരണമാണ്. പഞ്ചാബ് 1849-ല്‍ പിടിച്ചടക്കിയതിനു പിന്നാലെ പല ശിപായി ലഹളകളും പൊട്ടിപ്പുറപ്പെട്ടു. ഇവയെല്ലാം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തി.

[തിരുത്തുക] 1857-നു മുന്‍പുള്ള പ്രാദേശിക മുന്നേറ്റങ്ങള്‍

ഇവയും ശ്രദ്ധിക്കുക: സന്യാസിലഹള, പിന്റോകളുടെ ഗൂഢാലോചന, പോളിഗാര്‍ യുദ്ധങ്ങള്‍

1857-നു മുന്‍പ് ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശഭരണത്തിനെതിരായി പ്രാദേശിക മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇവയൊന്നും തന്നെ സംഘടിതസ്വഭാവം ഉള്ളവയായിരുന്നില്ല. ഈ മുന്നേറ്റങ്ങളെ വിദേശഭരണാധികാരികള്‍ എളുപ്പത്തില്‍ അടിച്ചമര്‍ത്തി. ബംഗാളില്‍ 1770-കളില്‍ നടന്ന സന്യാസി ലഹള [4] , 1787-ല്‍ ഗോവയിലെ തദ്ദേശീയര്‍ പോര്‍ച്ചുഗീസ് ഭരണത്തിനു എതിരായി നടത്തിയ മുന്നേറ്റം (ഇത് പിന്റോകളുടെ ഗൂഢാലോചന എന്ന് അറിയപ്പെടുന്നു) [5], 1830-കളില്‍ ബംഗാളില്‍ റ്റിറ്റുമിര്‍ നടത്തിയ മുന്നേറ്റം[6] , കര്‍ണാടകത്തിലെ കിറ്റൂര്‍ ലഹള, തമിഴ്‌നാട്ടിലെ പോളിഗാര്‍ യുദ്ധങ്ങള്‍, സൗരാഷ്ട്രയിലെ കച്ച് ലഹള[7] , തെക്കേ ഇന്ത്യയിലെ വീരപാണ്ഡ്യ കട്ടബൊമ്മന്‍ തുടങ്ങിയ രാജാക്കന്മാര്‍ നടത്തിയ യുദ്ധങ്ങള്‍ [8] എന്നിവ ഇതിനുദാഹരണങ്ങളാണ്‌. മറ്റ് മുന്നേറ്റങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സന്താള്‍ പ്രക്ഷോഭം [9]

[തിരുത്തുക] 1857-ലെ ഇന്ത്യന്‍ ലഹള

ലഹളക്കാലത്തെ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍
ലഹളക്കാലത്തെ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍
സെക്കന്ദ്രാ ബാഘ്, 93-ആം ഹൈലാന്റേഴ്സും 4-ആം പഞ്ജാബ് റെജിമെന്റും വിപ്ലവകാരികളോട് യുദ്ധം ചെയ്തതിനു ശേഷം, നവംബര്‍ 1857
സെക്കന്ദ്രാ ബാഘ്, 93-ആം ഹൈലാന്റേഴ്സും 4-ആം പഞ്ജാബ് റെജിമെന്റും വിപ്ലവകാരികളോട് യുദ്ധം ചെയ്തതിനു ശേഷം, നവംബര്‍ 1857
പ്രധാന ലേഖനം: 1857-ലെ ഇന്ത്യന്‍ ലഹള

ബ്രിട്ടീഷ് ഭരണത്തിനെതിരായി 1857–58-കളില്‍‍ മദ്ധ്യേന്ത്യയിലും ഉത്തരേന്ത്യയിലും ഉണ്ടായ ലഹളയാണ് 1857-ലെ ഇന്ത്യന്‍ ലഹള. ദശാബ്ദങ്ങളായി ഇന്ത്യന്‍ സൈനീകരും ബ്രിട്ടീഷ് ഓഫീസര്‍മാരും തമ്മില്‍ നിലനിന്ന തദ്ദേശീയവും സാംസ്കാരികവുമായ വ്യത്യാസങ്ങളുടെ ഫലമായിരുന്നു ഈ ലഹള. മുഗളന്മാര്‍, പേഷ്വാകള്‍, തുടങ്ങിയ ഇന്ത്യന്‍ ഭരണാധികാരികളോട് ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്ന മതിപ്പില്ലായ്മയും ഊധ് ബ്രിട്ടീഷുകാര്‍ പിടിച്ചടക്കിയതും ഇന്ത്യക്കാര്‍ക്കിടയില്‍ ബ്രിട്ടീഷ് വിരുദ്ധ വികാരം വളരുന്നതിനു കാരണമായി. ഡല്‍ഹൌസിയുടെ, സാമ്രാജ്യങ്ങള്‍ പിടിച്ചടക്കുന്ന നയം, ഡോക്ട്രിന്‍ ഓഫ് ലാപ്സ് അഥവാ എസ്ഷീറ്റ്, മുഗളന്മാരുടെ പിന്‍‌ഗാമികളെ അവരുടെ പരമ്പരാഗതകൊട്ടാരത്തില്‍ നിന്നും ദില്ലിയ്ക്കടുത്തുള്ള കുത്ത്ബിലേയ്ക്കു മാറ്റിയത്, തുടങ്ങിയ നടപടികള്‍ പലരെയും പ്രകോപിപ്പിച്ചു. ലഹള പൊട്ടിപ്പുറപ്പെടാനുള്ള നിമിത്തം .557 കാലിബര്‍ പാറ്റേണ്‍ 1853 എന്‍ഫീല്‍ഡ് (പി/53) റൈഫിള്‍ വെടിയുണ്ടകളില്‍ പശുവിന്റെയും പന്നിയുടെയും നെയ്യ് ഉപയോഗിച്ചു എന്ന കിംവദന്തി പരന്നതായിരുന്നു. ഭടന്മാര്‍ക്ക് വെടിയുണ്ടകള്‍ തോക്കില്‍ നിറയ്ക്കുന്നതിനു മുന്‍പ് അവരുടെ പല്ലുകൊണ്ട് പൊട്ടിക്കേണ്ടതുണ്ടായിരുന്നു. പശുവിനെ ആരാധിച്ചിരുന്ന ഹിന്ദുമത അനുയായികളായ സൈനീകര്‍ക്കും, പന്നിയെ വെറുക്കപ്പെട്ട മൃഗമായി കരുതിയിരുന്ന മുസ്ലീംമത അനുയായികളായ സൈനീകര്‍ക്കും ഇത് നിഷിദ്ധമായിരുന്നു. 1857 ഫെബ്രുവരിയില്‍, ഇന്ത്യന്‍ ശിപായിമാര്‍ ഈ പുതിയ വെടിയുണ്ടകള്‍ ഉപയോഗിക്കാന്‍ വിസമ്മതിച്ചു. ബ്രിട്ടീഷുകാര്‍ ഈ വെടിയുണ്ടകള്‍ക്കു പകരം പുതിയ വെടിയുണ്ടകള്‍ കൊണ്ടുവന്നു എന്ന് അവകാശപ്പെടുകയും ശിപായിമാരെ സ്വന്തമായി തേനീച്ചമെഴുകില്‍ നിന്നും സസ്യ എണ്ണകളില്‍ നിന്നും ഗ്രീസ് ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പക്ഷേ കിംവദന്തി നിലനിന്നു.

1857 മാര്‍ച്ചില്‍ ബാറാക്ക്പൂരിലെ 34-ആം കാലാള്‍പ്പടയിലെ ഒരു ഭടനായിരുന്ന മംഗല്‍ പാണ്ഡെ തന്റെ ബ്രിട്ടീഷ് സെര്‍ജന്റിനെ ആക്രമിയ്ക്കുകയും ഒരു അഡ്ജൂറ്റന്റിനെ മുറിവേല്‍പ്പിക്കുകയും ചെയ്തു. ജെനറല്‍ ഹിയേഴ്സി ഒരു ജമീന്ദാരിനോട് മംഗല്‍ പാണ്ഡെയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ജമീന്ദാര്‍ കല്പന അനുസരിച്ചില്ല. മംഗല്‍ പാണ്ഡെ ഒരുതരം മതപരമായ സന്നിയിലാണെന്നായിരുന്നു ജെനറല്‍ ഹിയേഴ്സിയുടെ അഭിപ്രായം. മംഗല്‍ പാണ്ഡെയെയും ഈ ജമീന്ദാറിനെയും ഏപ്രില്‍ 7-നു തൂക്കിലേറ്റി. കൂട്ടത്തോടെയുള്ള ശിക്ഷാനടപടിയായി റെജിമെന്റിനെ മൊത്തത്തില്‍ പിരിച്ചുവിട്ടു. മെയ് 10-നു 11, 12 കാലാള്‍പ്പടകള്‍ അണിനിരന്നപ്പോള്‍ അവര്‍ കൂറുമാറി കമാന്‍ഡിങ്ങ് ഓഫീസര്‍മാരെ ആക്രമിച്ചു. ഇവര്‍ പിന്നീട് 3-ആം റെജിമെന്റിനെ സ്വതന്ത്രമാക്കി. മെയ് 11-നു ശിപായികള്‍ ദില്ലിയിലെത്തി. ദില്ലിയില്‍ മറ്റ് ഇന്ത്യക്കാരും ഇവരോടൊത്തു ചേര്‍ന്നു. അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ ഷാ II-ന്റെ വസതിയായ ചെങ്കോട്ട ഇവര്‍ ആക്രമിച്ച് പിടിച്ചെടുത്തു. ബഹദൂര്‍ ഷാ തന്റെ ചക്രവര്‍ത്തി പദം തിരികെ ഏല്‍ക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. ആദ്യം മടിച്ചുനിന്ന അദ്ദേഹം പിന്നീട് ഇവരുടെ ആവശ്യം അംഗീകരിക്കുകയും മുന്നേറ്റത്തിന്റെ നേതൃസ്ഥാനം ഏല്‍ക്കുകയും ചെയ്തു.

തൊട്ടുപിന്നാലെ യുദ്ധം വടക്കേ ഇന്ത്യയിലെമ്പാടും വാപിച്ചു. മീററ്റ്, ഝാന്‍സി, കാന്‍പൂര്‍, ലക്നൌ തുടങ്ങിയ സ്ഥലങ്ങളില്‍ ലഹള പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷുകാര്‍ പ്രതികരിച്ചത് താമസിച്ചായിരുന്നു. പക്ഷേ ഈ സായുധസമരത്തെ ബ്രിട്ടീഷുകാര്‍ ശക്തമായി നേരിട്ടു. ക്രിമിയന്‍ യുദ്ധത്തില്‍ നിന്നും റെജിമെന്റുകളെ ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേയ്ക്കു നീക്കി. ചൈനയിലേയ്ക്കു പോവാന്‍ തയ്യാറായിരുന്ന യൂറോപ്യന്‍ റെജിമെന്റുകളെയും അവര്‍ ഇന്ത്യയിലേയ്ക്കു വിന്യസിച്ചു. വിപ്ലവകാരികളുടെ സൈന്യത്തെ അവര്‍ ദില്ലിയ്ക്കടുത്ത് ബാദ്‌ല്‍-കി-സെറായി എന്ന സ്ഥലത്തുവെച്ച് നേരിട്ടു. വിപ്ലവകാരികളെ ദില്ലിയിലേയ്ക്കു തുരത്തുകയും ദില്ലി നഗരം വലയം ചെയ്യുകയും ചെയ്തു. ദില്ലിയുടെ ചുറ്റുമുള്ള ഉപരോധം ജൂലൈ 1 മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടുനിന്നു. ഒരാഴ്ച്ച നീണ്ടുനിന്ന തെരുവുയുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാര്‍ ദില്ലി പിടിച്ചെടുത്തു. അവസാനത്തെ പ്രധാന യുദ്ധം നടന്നത് 1858-ല്‍ ഗ്വാളിയറില്‍ ജൂണ്‍ 20-നു ആയിരുന്നു. ഈ യുദ്ധത്തിലാണ് റാണി ലക്ഷ്മി ബായി കൊല്ലപ്പെട്ടത്. 1859 വരെ ഒറ്റപ്പെട്ട പോരാട്ടങ്ങള്‍ നടന്നു, എങ്കിലും ഒടുവില്‍ വിപ്ലവകാരികളെ ബ്രിട്ടീഷ് സൈന്യം അടിച്ചമര്‍ത്തി. ഈ യുദ്ധത്തിലെ പ്രധാന നേതാക്കള്‍ അഹ്മെദ് ഉള്ള (ഊധിലെ മുന്‍-രാജാവിന്റെ ഉപദേഷ്ടാവ്); നാനാ സാഹിബ്; അദ്ദേഹത്തിന്റെ മാതുലനായ റാവു സാഹിബും സഹായികളും; താന്തിയ തോപ്പി, അസീമുള്ള ഖാന്‍; ഝാന്‍സി റാണി; കുന്‍‌വര്‍ സിങ്ങ്; ബീഹാറിലെ ജഗദീഷ്പൂരിലെ രജപുത്ര നേതാവ്; മുഗള ചക്രവര്‍ത്തിയുടെ ബന്ധുവായ ഫിറൂസ് സാഹ, മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ ഷാ, പ്രാണ്‍ സുഖ് യാദവ്, റെവാരിയിലെ റാവു തുലാ റാം (ഇവര്‍ ഹരിയാനയിലെ നാസിബ്പൂരില്‍ ബ്രിട്ടീഷ് സൈന്യവുമായി ഏറ്റുമുട്ടി) എന്നിവരായിരുന്നു.

[തിരുത്തുക] പരിണതഫലങ്ങള്‍

1857-ലെ യുദ്ധം ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷുകാര്‍ നിറുത്തലാക്കി. ഇതിനു പകരം ബ്രിട്ടീഷ് രാജഭരണത്തിന്‍ കീഴില്‍ നേരിട്ടുള്ള ഭരണം തുടങ്ങി. ബ്രിട്ടീഷ് രാജാവിന്റെ പ്രതിനിധിയായി ഇന്ത്യയില്‍ ഒരു വൈസ്രോയിയെ നിയമിച്ചു. “ഇന്ത്യയിലെ രാജാക്കന്മാര്‍ക്കും തലവന്മാര്‍ക്കും ജനങ്ങള്‍ക്കുമായി“ പുതിയ നേരിട്ടുള്ള ഭരണ നയം വിളംബരം ചെയ്തുകൊണ്ട് ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയ രാജ്ഞി ബ്രിട്ടീഷ് നിയമ പ്രകാരം ഇന്ത്യക്കാര്‍ക്ക് തുല്യ പരിഗണനയും അവകാശങ്ങളും വാഗ്ദാനം ചെയ്തു. എങ്കിലും ബ്രിട്ടീഷ് ഭരണത്തോടുള്ള വിശ്വാസമില്ലായ്മ 1857-ലെ സമരത്തിന്റെ ഫലമായി ഉണ്ടായി.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ പുരോഗമനത്തിന്റെയും രാഷ്ട്രീയ പുന:ക്രമീകരണത്തിന്റെയും ഒരു പദ്ധതി ആരംഭിച്ചു. ഇതിലൂടെ ഇന്ത്യയിലെ ഉന്നതജാതീയരെയും ഭരണാധികാരികളെയും സര്‍ക്കാരിലേയ്ക്കു കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. ഭൂമി പിടിച്ചടക്കുന്നത് അവര്‍ നിറുത്തലാക്കി. മതപരമായ സഹിഷ്ണുതയ്ക്കുവേണ്ടി അനുശാസനങ്ങള്‍ ഇറക്കി. പ്രധാനമായും താഴേക്കിടയിലുള്ള ജോലികള്‍ക്കായിട്ടാണെങ്കിലും ഇന്ത്യക്കാരെ സിവില്‍ സര്‍വ്വീസില്‍ പ്രവേശിപ്പിച്ചു. തദ്ദേശീയരുടെ അനുപാതത്തില്‍ ബ്രിട്ടീഷ് സേനാംഗങ്ങളുടെ എണ്ണം കൂട്ടി. വെടിക്കോപ്പുകള്‍ കൈകാര്യം ചെയ്യാനുള്ള അനുമതി ബ്രിട്ടീഷ് സൈനീകര്‍ക്കുമാത്രമാക്കി പരിമിതപ്പെടുത്തി. ബഹദൂര്‍ ഷായെ ബര്‍മ്മയിലെ റങ്കൂണിലേയ്ക്കു നാടുകടത്തി. മുഗള്‍ രാജവംശത്തിനു അന്ത്യം കുറിച്ചുകൊണ്ട് ബഹദൂര്‍ ഷാ ബര്‍മ്മയില്‍ വെച്ച് 1862-ല്‍ അന്തരിച്ചു. 1877-ല്‍ വിക്ടോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവര്‍ത്തിനി എന്ന പദം സ്വീകരിച്ചു.

[തിരുത്തുക] സംഘടിത മുന്നേറ്റങ്ങളുടെ ഉദയം

പ്രധാന ലേഖനങ്ങള്‍ ‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - സ്വാതന്ത്ര്യ സമര കാലത്ത്, സ്വാമി വിവേകാനന്ദന്‍, രബീന്ദ്രനാഥ ടാഗോര്‍, സുബ്രമണ്യ ഭാരതി, സയ്യെദ് അഹ്മെദ് ഖാന്‍

ശിപായി ലഹളയെ തുടര്‍ന്നുള്ള ദശാബ്ദങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ ബോധത്തിന്റെയും ഇന്ത്യന്‍ പൊതുജനാഭിപ്രായ പ്രകാശനത്തിന്റെയും പ്രവിശ്യാതലത്തിലും ദേശീയതലത്തിലും ഇന്ത്യന്‍ നേതൃത്വം ഉയര്‍ന്നുവരുന്നതിന്റേതുമായിരുന്നു. ദാദാഭായി നവൊറോജി 1867-ല്‍ ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്‍ രൂപീകരിച്ചു. സുരേന്ദ്രനാഥ് ബാനെര്‍ജി 1876-ല്‍ ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്‍ രൂപീകരിച്ചു. ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച എ.ഒ. ഹ്യൂമിന്റെ നിര്‍ദ്ദേശത്തില്‍ പ്രേരിതരായി 1885-ല്‍ എഴുപത്തിമൂന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ ബോംബെയില്‍ ഒത്തുചേര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. ഇവര്‍ പ്രധാനമായും തങ്ങളുടെ പ്രവിശ്യകളിലെ സമ്പന്നരും പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ചവരും ആയിരുന്നു. നിയമം, അദ്ധ്യാപനം, പത്രപ്രവര്‍ത്തനം തുടങ്ങിയ ജോലികള്‍ സ്വീകരിച്ചവരായിരുന്നു ഇവരില്‍ അധികവും. തുടക്കത്തില്‍ കോണ്‍ഗ്രസിനു വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട തത്വശാസ്ത്രങ്ങളോ സിദ്ധാന്തങ്ങളോ ഉണ്ടായിരുന്നില്ല. ഒരു രാഷ്ട്രീയ സംഘടനയ്ക്കു വേണ്ടുന്ന അവശ്യ കാര്യങ്ങളില്‍ വളരെ കുറച്ചുമാത്രമേ കോണ്‍ഗ്രസിനു ഉണ്ടായിരുന്നുള്ളൂ. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കൂടുകയും ബ്രിട്ടീഷ് രാജിനോട് തങ്ങളുടെ കൂറു പ്രഖ്യാപിക്കുകയും താരതമ്യേന വിവാദം കുറഞ്ഞ വിഷയങ്ങളായ പൌരാവകാശം, സര്‍ക്കാരിലെ (പ്രത്യേകിച്ചും സിവില്‍ സര്‍വ്വീസിലെ) ഉദ്യോഗാവസരങ്ങള്‍, തുടങ്ങിയവയെക്കുറിച്ച് തീര്‍പ്പുകള്‍‍ പുറപ്പെടുവിക്കുകയും ചെയ്യുന്ന ഒരു സംവാദ സമിതിയായി കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചു. ഈ തീര്‍പ്പുകള്‍ വൈസ്രോയിയുടെ സര്‍ക്കാരിനും ചിലപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരിനും അവര്‍ സമര്‍പ്പിച്ചു. എങ്കിലും ആദ്യകാലത്ത് കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍ ശുഷ്കമായിരുന്നു. ഇന്ത്യയെ പൂര്‍ണ്ണമായി പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെട്ടെങ്കിലും കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ നഗരങ്ങളിലെ മേലേത്തട്ടിന്റേതായിരുന്നു. മറ്റ് സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം വളരെ കുറവായിരുന്നു.

ഇന്ത്യന്‍ സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതില്‍ സ്വാമി ദയാനന്ദ് സരസ്വതി ആരംഭിച്ച ആര്യ സമാജം, മറ്റുള്ളവരോടൊത്ത് രാജാ റാം മോഹന്‍ റോയ് ആരംഭിച്ച ബ്രഹ്മ സമാജം തുടങ്ങിയ സാമൂഹിക-മത സംഘടനകളുടെ പങ്ക് പ്രകടമായിരുന്നു. മതപരമായ പരിവര്‍ത്തനങ്ങളുടെയും സാമൂഹിക അഭിമാനത്തിന്റെയും ഉത്തേജനം ഒരു പൂര്‍ണ്ണ രാഷ്ട്രത്തിനുവേണ്ടിയുള്ള പൊതുജന മുന്നേറ്റത്തിനു അടിത്തറ പാകി. സ്വാമി വിവേകാനന്ദന്‍, രാമകൃഷ്ണ പരമഹംസന്‍, ശ്രീ അരബിന്ദോ, സുബ്രമണ്യ ഭാരതി, ബങ്കിം ചന്ദ്ര ചാറ്റര്‍ജി, സര്‍ സയ്യെദ് അഹ്മെദ് ഖാന്‍, രവീന്ദ്രനാഥ ടാഗോര്‍, ദാദാഭായി നവറോജി, തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു പുനരുത്തേജനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ആഗ്രഹം ഇന്ത്യക്കാരില്‍ ശക്തമാക്കി.

1900-ത്തോടെ കോണ്‍ഗ്രസ് ഒരു അഖിലേന്ത്യാ രാഷ്ട്രീയ സംഘടനയായി വളര്‍ന്നു എങ്കിലും മുസ്ലീങ്ങളെ സംഘടനയിലേയ്ക്ക് ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടതു കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍ക്ക് തിരിച്ചടിയായി. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മുസ്ലീങ്ങള്‍ക്കു പ്രാതിനിധ്യം കുറവാണെന്നു പരാതി ഉണ്ടായി. മതം മാറ്റങ്ങളെ ഹിന്ദു പരിവര്‍ത്തന വാദികള്‍ എതിര്‍ത്തത്, പശുവിനെ ഇറച്ചിയ്ക്കായി കൊല്ലുന്നതിനെ എതിര്‍ത്തത്, അറബി ലിപിയില്‍ ഉര്‍ദ്ദു‍ നിലനിര്‍ത്തിയത്, തുടങ്ങിയവ തങ്ങളുടെ ന്യൂനപക്ഷ പദവിയെക്കുറിച്ചുള്ള മുസ്ലീങ്ങളുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു. കോണ്‍ഗ്രസ് ഇന്ത്യയെ പ്രതിനിധീകരിച്ചാല്‍ തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടും എന്ന് മുസ്ലീങ്ങള്‍ ഭയന്നു. മുസ്ലീം ശാക്തീകരണത്തിനായി സര്‍ സയ്യെദ് അഹ്മെദ് ഖാന്‍ ഒരു മുന്നേറ്റം ആരംഭിച്ചു. ഇതിന്റെ ഫലമായി 1875-ല്‍ ഉത്തര്‍ പ്രദേശിലെ അലിഗഡില്‍ മുഹമ്മദന്‍ ആംഗ്ലോ-ഓറിയെന്റല്‍ കോളെജ് സ്ഥാപിതമായി. (1921-ല്‍ ഈ കലാലയം അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു). ഈ കലാലയത്തിന്റെ പ്രധാനോദ്യേശം സമ്പന്നരായ വിദ്യാര്‍ത്ഥികളെ ആധുനിക പാശ്ചാത്യ ജ്ഞാനവും ഇസ്ലാം മതവും പൂരകങ്ങളാണെന്നതില്‍ ഊന്നിക്കൊണ്ട് അവരെ പഠിപ്പിക്കുക എന്നതായിരുന്നു. എങ്കിലും ഇന്ത്യയിലെ മുസ്ലീങ്ങളിലെ നാനാത്വം പൊതുവായ ഒരു സാംസ്കാരിക, ബൌദ്ധിക പുനരുദ്ധാനം അസാദ്ധ്യമാക്കി.

[തിരുത്തുക] ഇന്ത്യന്‍ ദേശീയതയുടെ ഉദയം

കോണ്‍ഗ്രസ് അംഗങ്ങളില്‍ ആദ്യമായി ദേശീയതയുടെ സ്ഫുരണങ്ങള്‍ കണ്ടത് അവര്‍ സര്‍ക്കാര്‍ സമിതികളില്‍ പ്രാതിനിധ്യം ലഭിക്കണം എന്നും ഇന്ത്യയുടെ ഭരണകാര്യങ്ങളിലും നിയമനിര്‍മ്മാണത്തിലും വോട്ട് വേണം എന്നും തങ്ങളുടെ അഭിപ്രായത്തിനു വില ഉണ്ടാവണം എന്നും ആവശ്യപ്പെട്ടപ്പോഴായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ തങ്ങളെ ബ്രിട്ടീഷ് ഭരണത്തോട് കൂറുള്ളവരായി കണ്ടു, എങ്കിലും അവര്‍ക്ക് സാമ്രാജ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ടു തന്നെ തങ്ങളുടെ രാജ്യം ഭരിക്കുന്നതില്‍ ഒരു ക്രിയാത്മക പങ്ക് വേണം എന്ന് ആഗ്രഹമുണ്ടായി.ദാദാഭായി നവറോജി ബ്രിട്ടീഷ് ഹൌസ് ഓഫ് കോമണ്‍സ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിച്ച് ഹൌസ് ഓഫ് കോമണ്‍സിലെ ആദ്യ ഇന്ത്യന്‍ അംഗം ആവുകയും ചെയ്തത് ഈ ആഗ്രഹത്തിന്റെ പ്രത്യക്ഷീകരണമായിരുന്നു.

സ്വരാജ് എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ച ആദ്യ ഇന്ത്യന്‍ ദേശീയനേതാവായിരുന്നു ബാല ഗംഗാധര തിലക്‍. ഇന്ത്യയുടെ സംസ്കാരം, ചരിത്രം, മൂല്യങ്ങള്‍ എന്നിവയെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്ത ബ്രിട്ടീഷ് വിദ്യാഭ്യാ‍സ സമ്പ്രദായത്തെ തിലക്‍ ശക്തമായി എതിര്‍ത്തു. ദേശീയ നേതാക്കള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചതിനെയും, ഇന്ത്യക്കാര്‍ക്ക് രാഷ്ട്ര വ്യവഹാരങ്ങളില്‍ ഒരു പങ്കും ഇല്ലാത്തതിനെയും അദ്ദേഹം എതിര്‍ത്തു. ഈ കാരണങ്ങള്‍ കൊണ്ട് തിലക് സ്വരാജ് എന്നത് സ്വാഭാവികവും ഏകവുമായ പരിഹാരമായി കണ്ടു. അദ്ദേഹത്തിന്റെ പ്രശസ്ത വചനമായ “സ്വരാജ് എന്റെ ജന്മാവകാശമാണ്, ഞാനതു നേടും” എന്നത് ഇന്ത്യക്കാര്‍ക്ക് പ്രചോദനമായി.

1907-ല്‍ കോണ്‍ഗ്രസ് രണ്ടായി പിരിഞ്ഞു. തീവ്രവാദം എന്നു വിശേഷിപ്പിക്കപ്പെട്ട നിലപാടുകളായിരുന്നു തിലകിന്റേത്. ജനങ്ങള്‍ ബ്രിട്ടീഷ് രാജിനെ നേരിട്ട് ആക്രമിക്കണം എന്നും ബ്രിട്ടീഷ് ആയ എല്ലാ വസ്തുക്കളും ഉപേക്ഷിക്കണം എന്നും തിലക് ആവശ്യപ്പെട്ടു. ഉയര്‍ന്നുവരുന്ന പൊതുജന നേതാക്കളായ ബിപിന്‍ ചന്ദ്ര പാല്‍, ലാലാ ലജ്പത് റായ് തുടങ്ങിയവര്‍ ഇതേ നിലപാടുകള്‍ പുലര്‍ത്തുകയും തിലകിനെ അനുകൂലിക്കുകയും ചെയ്തു. ഇവര്‍ക്കു കീഴില്‍ ഇന്ത്യയുടെ മൂന്നു വലിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ബംഗാള്‍, പഞ്ജാബ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ദേശീയ തരംഗം ശക്തമായി. ഗോപാല കൃഷ്ണ ഗോഖലെ, ഫിറോസ് ഷാ മേത്ത, ദാദാഭായി നവറോജി തുടങ്ങിയവര്‍ നയിച്ച മിതവാദികള്‍ അനുനയങ്ങള്‍ക്കും രാഷ്ട്രീയ സംവാദത്തിനും വേണ്ടിയുള്ള ആവശ്യത്തില്‍ ഉറച്ചു നിലകൊണ്ടു. അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു ഗോഖലെ തിലകിനെ വിമര്‍ശിച്ചു. 1906-ല്‍ കോണ്‍ഗ്രസില്‍ പൊതുജനങ്ങള്‍ക്ക് അംഗത്വമുണ്ടായിരുന്നില്ല. തിലകിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും കോണ്‍ഗ്രസില്‍ നിന്നും നിര്‍ബന്ധിതമായി വിട്ടുപോകേണ്ടി വന്നു.

തിലകിന്റെ അറസ്റ്റോടുകൂടി ഇന്ത്യന്‍ ആക്രമണത്തിനുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കോണ്‍ഗ്രസിനു ജനങ്ങളുടെ മുന്നില്‍ മതിപ്പ് നഷ്ടപ്പെട്ടു. തിലകിന്റെ ഹിന്ദു ദേശീയതയില്‍ ചകിതരായി മുസ്ലീങ്ങള്‍ 1906-ല്‍ ആള്‍ ഇന്ത്യാ മുസ്ലീം ലീഗ് സ്ഥാപിച്ചു. മുസ്ലീങ്ങള്‍ കോണ്‍ഗ്രസിനെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഒട്ടും യോജ്യമല്ലാ‍ത്തതായി കണ്ടു. ഒരു മുസ്ലീം പ്രതിനിധി സംഘം വൈസ്രോയ് മിന്റോയെ (1905–10) കണ്ട് വരാന്‍ പോവുന്ന ഭരണഘടനാ പരിഷ്കാരങ്ങളില്‍ ഇളവുകള്‍ ആവശ്യപ്പെട്ടു. ഈ പ്രതിനിധി സംഘം മുസ്ലീങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും തിരഞ്ഞെടുപ്പു മണ്ഡലങ്ങളിലും പ്രത്യേക പരിഗണന ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാര്‍ മുസ്ലീം ലീഗിന്റെ ആവശ്യങ്ങളില്‍ ചിലത് അംഗീകരിച്ചു. ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1909 പ്രകാരം മുസ്ലീങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ എണ്ണം ഉയര്‍ത്തി. മുസ്ലീം ലീഗ് ഹിന്ദു ഭുരിപക്ഷമുള്ള കോണ്‍ഗ്രസില്‍ നിന്നു വേറിട്ടുള്ള വ്യക്തിത്വത്തിനും “രാഷ്ട്രത്തിനുള്ളിലെ രാഷ്ട്രത്തിന്റെ” ശബ്ദമാവുന്നതിനും വേണ്ടി ശക്തമായി നിലകൊണ്ടു.

[തിരുത്തുക] ബംഗാള്‍ വിഭജനം

പ്രധാന ലേഖനം: ബംഗാള്‍ വിഭജനം (1905)

1905-ല്‍ അന്നത്തെ വൈസ്രോയിയും ഗവര്‍ണര്‍ ജനറലും ആയിരുന്ന (1899-1905) കഴ്സണ്‍ ഭരണപരമായ കാര്യക്ഷമതയ്ക്കുവേണ്ടി ബൃഹത്തും ജനസാന്ദ്രവുമായ ബംഗാള്‍ സംസ്ഥാനത്തിന്റെ വിഭജനത്തിനു ഉത്തരവിട്ടു. ബംഗാളിലെ ഹിന്ദു ബൌദ്ധിക സമൂഹം തദ്ദേശീയ, ദേശീയ രാഷ്ട്രീയത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നു. ഈ വിഭജനം ബംഗാളികളെ പ്രകോപിപ്പിച്ചു. സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയുടെ അഭിപ്രായം കണക്കിലെടുത്തില്ലെന്നു മാത്രമല്ല, ഈ നടപടി ബ്രിട്ടീഷ് സര്‍ക്കാരിന്റെ വിഭജിച്ചു ഭരിക്കുക എന്ന നയത്തിന്റെ പ്രതിഫലനമായും കാ‍ണപ്പെട്ടു. തെരുവുകളില്‍ വ്യാപകമായ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പത്ര മാദ്ധ്യമങ്ങളും കോണ്‍ഗ്രസും സ്വദേശി എന്ന കുടക്കീഴില്‍ ബ്രിട്ടീഷ് സാമഗ്രികള്‍ നിരസിക്കുവാന്‍ ആഹ്വാനം ചെയ്തു. ജനങ്ങള്‍ പരസ്പരം കൈത്തണ്ടകളില്‍ രാഖി കെട്ടിക്കൊടുത്തും ആരന്ധന്‍ ആചരിച്ചും (ആഹാരം പാകം ചെയ്യാതെയും) ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

ബംഗാള്‍ വിഭജനക്കാലത്ത് പുതിയ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കപ്പെട്ടു. ഇത് സ്വദേശി, ബോയ്ക്കോട്ട് പ്രസ്ഥാനങ്ങളിലേയ്ക്കു നയിച്ചു. ശിപായി ലഹളയ്ക്കു ശേഷം ബ്രിട്ടീഷ് വിരുദ്ധ വികാരം ഏറ്റവും ശക്തമായത് കോണ്‍ഗ്രസ് നയിച്ച ബ്രിട്ടീഷ് വസ്തുക്കളുടെ നിരാസത്തിന്റെ കാലത്തായിരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഒരു പരിക്രമണം തുടര്‍ന്നു. (അലിപ്പൂര്‍ ബോംബ് കേസ് കാണുക). ബ്രിട്ടീഷുകാര്‍ ഈ സ്ഥിതിവിശേഷം ലഘൂകരിക്കുവാന്‍ അനേകം ഭരണഘടനാ പരിഷ്കാരങ്ങള്‍ 1909-ല്‍ പുറത്തിറക്കി. ഇമ്പീരിയല്‍, പ്രവിശ്യാ കൌണ്‍സിലുകളിലേയ്ക്ക് കുറച്ച് മിതവാദികളെ അവര്‍ നിയമിക്കുകയും ചെയ്തു. മറ്റൊരു വിശ്വാസം വളര്‍ത്തുന്ന നടപടി എന്ന നിലയില്‍ 1911-ല്‍ ബ്രിട്ടീഷ് രാജാവും ചക്രവര്‍ത്തിയുമായ ജോര്‍ജ്ജ് അഞ്ചാമന്‍ ഇന്ത്യ സന്ദര്‍ശിച്ച് ഒരു ദര്‍ബാര്‍ നടത്തി (പരമ്പരാഗത രാജസഭ), ഈ ദര്‍ബാറില്‍ വെച്ച് അദ്ദേഹം ബംഗാളിനെ വിഭജിച്ച നീക്കം പിന്‍‌വലിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്നും ദില്ലിയ്ക്കു തെക്കായി നിര്‍മ്മിക്കാന്‍ ഉദ്ദേശമുള്ള നഗരത്തിലേയ്ക്കു മാറ്റും എന്നും അറിയിച്ചു. ഈ നഗരം പിന്നീട് ന്യൂ ഡെല്‍ഹി എന്ന് അറിയപ്പെട്ടു. എങ്കിലും 1912 ഡിസംബര്‍ 23-നു നടന്ന തലസ്ഥാനം മാറ്റല്‍ ചടങ്ങ് അന്നത്തെ വൈസ്രോയ് ആയ ഹാഡിഞ്ജ് പ്രഭുവിനെ വധിക്കാനുള്ള ശ്രമത്തിനു വേദിയായി. ഈ വധശ്രമം പില്‍ക്കാലത്ത് ഡെല്‍ഹി-ലഹോര്‍ ഗൂഢാലോചന എന്ന് അറിയപ്പെട്ടു.

[തിരുത്തുക] ഒന്നാം ലോക മഹായുദ്ധം

ഇതും കാണുക: ഹിന്ദു ജര്‍മ്മന്‍ ഗൂഢാലോചന and ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട് 1915

ഒന്നാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ലഹള പൊട്ടിപ്പുറപ്പെടും എന്ന് ബ്രിട്ടീഷുകാര്‍ ഭയപ്പെട്ടു. എന്നാല്‍ അതുവരെ കാണാത്ത തരത്തില്‍ ബ്രിട്ടനു നേരെ സന്മനസ്സും വിധേയത്വവും കാണിക്കുകയായിരുന്നു മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം ചെയ്തത്. വിഭവങ്ങളും ഭടന്മാരെയും ധാരാളമായി ഇന്ത്യ ബ്രിട്ടീഷ് യുദ്ധ മുന്നണിയിലേയ്ക്ക് സംഭാവന ചെയ്തു. ഏകദേശം 13 ലക്ഷം ഇന്ത്യന്‍ സൈനികരും തൊഴിലാളികളും യൂറോപ്പ്, ആഫ്രിക്ക, മദ്ധ്യ പൂര്‍വ്വ ദേശം എന്നിവിടങ്ങളിലെ യുദ്ധമുന്നണികളില്‍ സേവനം അനുഷ്ഠിച്ചു. ഇന്ത്യന്‍ സര്‍ക്കാരും രാജാക്കന്മാരും വലിയ അളവില്‍ ധാന്യങ്ങളും പണവും വെടിക്കോപ്പുകളും യുദ്ധത്തിനായി അയച്ചു. എങ്കിലും ബംഗാള്‍, പഞ്ജാബ് സംസ്ഥാനങ്ങള്‍ സാമ്രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിളനിലമായി തുടര്‍ന്നു. തദ്ദേശീയ ഭരണത്തെ സ്തംഭിപ്പിക്കുന്ന വിധത്തില്‍ ബംഗാളിലെ തീവ്രവാദം വളര്‍ന്നു. ഇത് പഞ്ജാബിലെ അശാന്തിയുമായി ബന്ധപ്പെട്ടുകിടന്നു. [10][11]. ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കം മുതല്‍ക്കേ ബെര്‍ലിന്‍ കമ്മിറ്റിയുടെയും ഘദ്ദാര്‍ പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ യു.എസ്.എ, കാനഡ, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ 1857 ലഹളയുടെ മാതൃകയില്‍ ഇന്ത്യയില്‍ വിപ്ലവങ്ങള്‍ ആരംഭിക്കുവാന്‍ ശ്രമിച്ചു. ജര്‍മ്മനി, ടര്‍ക്കി എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ആയിരുന്നു ഇത്. ഈ ശ്രമങ്ങള്‍ പിന്നീട് ഹിന്ദു ജര്‍മ്മന്‍ ഗൂഢാലോചന എന്ന് അറിയപ്പെട്ടു. [12][13][14] ഈ ഗൂഢാലോചനയുടെ ഭാഗമായി അഫ്ഗാനിസ്ഥാനെ ബ്രിട്ടീഷ് ഇന്ത്യയ്ക്ക് എതിരേ അണിനിരത്താനും ശ്രമിച്ചു[15]. സൈനീക കലാപത്തിനായി പല പരാജയപ്പെട്ട ശ്രമങ്ങളും നടന്നു. ഇതില്‍ പ്രധാനമായിരുന്നു ഫെബ്രുവരി സൈനീക കലാപ പദ്ധതിയും സിംഗപ്പൂര്‍ മ്യൂട്ടിണിയും. എന്നാല്‍ ഈ മുന്നേറ്റങ്ങളെ ഒരു വന്‍പിച്ച അന്താരാഷ്ട്ര ചാര നീക്കത്തിലൂടെയും കിരാതമായ രാഷ്ട്രീയ നിയമങ്ങളിലൂടെയും അടിച്ചമര്‍ത്തുകയായിരുന്നു (1915 ഡിഫന്‍സ് ഇന്ത്യാ ആക്ട് ഇതിന്റെ ഭാഗമായിരുന്നു). ഈ പ്രതിവിപ്ലവ പ്രവര്‍ത്തനങ്ങള്‍ 10 വര്‍ഷം നീണ്ടുനിന്നു.[16][17]

ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം യുദ്ധത്തില്‍ പരുക്കേറ്റവരുടെ ഭീമമായ സംഘ്യയും വര്‍ദ്ധിച്ച പണപ്പെരുപ്പവും ഉയര്‍ന്ന നികുതിനിരക്കും വ്യാപകമായ ഇന്‍ഫ്ലുവെന്‍സ പകര്‍ച്ചവ്യാധിയും യുദ്ധകാലത്ത് വാണിജ്യം തടസ്സപ്പെട്ടതും ഇന്ത്യയിലെ മനുഷ്യക്കെടുതികള്‍ വര്‍ദ്ധിപ്പിച്ചു. ഇന്ത്യന്‍ ഭടന്മാര്‍ ബ്രിട്ടീഷ് ഭരണത്തെ പരാജയപ്പെടുത്താനായി ഇന്ത്യയിലേയ്ക്ക് ആയുധങ്ങള്‍ ഒളിച്ചുകടത്തി. യുദ്ധത്തിനു മുന്‍പുള്ള ദേശീയ പ്രസ്ഥാനം യുദ്ധശേഷം പുനരുജ്ജീവമായി. കോണ്‍ഗ്രസിലെ മിതവാദി, തീവ്രവാദി സംഘങ്ങള്‍ തങ്ങളുടെ അനൈക്യങ്ങള്‍ മറന്ന് ഒരു ഐക്യമുന്നണിയായി മാറി. 1916-ല്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ ലക്നൌ ഉടമ്പടി എന്ന പേരില്‍ താല്‍ക്കാലികമായ ഒരു സഖ്യം ഉണ്ടാക്കി. രാഷ്ട്രീയ അധികാരങ്ങളുടെ വിഭജനവും ഉപഭൂഖണ്ഡത്തില്‍ ഇസ്ലാം മതത്തിന്റെ ഭാവിയും ഈ ഉടമ്പടിയില്‍ വിഷയങ്ങളായിരുന്നു.

ഒന്നാം ലോകമഹായുദ്ധത്തിലെ ഇന്ത്യയുടെ പിന്തുണയ്ക്ക് അഭിനന്ദനമായും വീണ്ടും സജീവമായ ദേശീയതാ പ്രസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള മറുപടിയായും ബ്രിട്ടീഷുകാര്‍ “തല്ലിന്റെയും തലോടലിന്റെയും” ഒരു പദ്ധതി പിന്തുടര്‍ന്നു. 1917-ല്‍ ആഗസ്റ്റില്‍ ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന എഡ്വിന്‍ മൊണ്ടാഗു ഇന്ത്യയിലെ ബ്രിട്ടീഷ് നയം “ഇന്ത്യക്കാരെ ഭരണത്തിന്റെ എല്ലാ ശാഖകളിലും പങ്കാളികളാക്കുക എന്നതും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അവിഭാജ്യഘടകം എന്ന നിലയില്‍ പുരോഗമനപരമായി ഉത്തരവാദിത്വ ഭരണം കൈവരിക്കുന്നതിനു വേണ്ടി ക്രമേണ സ്വയം-ഭരണ സ്ഥാപനങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരികയും ആണ്“ എന്ന ചരിത്രപ്രധാനമായ പ്രഖ്യാപനം നിയമസഭയില്‍ നടത്തി. ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പിന്നീട് ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1919-ല്‍ പ്രസ്ഥാവിച്ചു. ഈ നിയമം ഒരു ദ്വിഭരണ സംവിധാനം (ഡയാര്‍ക്കി) അവതരിപ്പിച്ചു. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സാമാജികരും അവരോധിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥരും അധികാരം പങ്കുവെയ്ക്കുന്നത് വിഭാവനം ചെയ്തു. ദേശീയ, പ്രവിശ്യാ നിയമസഭകളെ ഈ നിയമം വികസിപ്പിച്ചു. വോട്ടവകാശം ഈ നിയമം വളരെ വികസിപ്പിച്ചു. പ്രവിശ്യാതലത്തില്‍ ഈ ദ്വിഭരണ സംവിധാനം യഥാര്‍ത്ഥമായ പല മാറ്റങ്ങളും കൊണ്ടുവന്നു: കൃഷി, വിദ്യാഭ്യാസം, പൊതു മരാമത്ത്, ആരോഗ്യം, പ്രാദേശിക ഭരണം തുടങ്ങിയ പല വിവാദരഹിത വകുപ്പുകളും ഇന്ത്യക്കാര്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ധനം, നികുതി, ക്രമസമാധാന പാലനം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകള്‍ പ്രവിശ്യാതലത്തിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ കൈവശം വച്ചു.

[തിരുത്തുക] ഗാന്ധി ഇന്ത്യയില്‍ വരുന്നു

സൌത്ത് ആഫ്രിക്കയിലെ വര്‍ണ്ണ വിവേചന സമരങ്ങളില്‍ ഒരു പ്രധാന നേതാവായിരുന്നു ഗാന്ധി. വിവേചനത്തിനും തൊഴിലാളികളോട് ക്രൂരമായി പെരുമാറുന്നതിനും റൌലത്ത് ആക്ട് തുടങ്ങിയ പോലീസ് അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കും എതിരേ ഗാന്ധി ശക്തമായി പ്രതികരിച്ചിരുന്നു. സൌത്ത് ആഫ്രിക്കയിലെ സമരങ്ങളില്‍ ഗാന്ധിജി സത്യാഗ്രഹം എന്ന ആശയം ശക്തമായ സമര മാര്‍ഗ്ഗമാക്കി. ബാബാ രാംസിങ്ങ് ആയിരുന്നു സത്യാഗ്രഹ തത്വശാസ്ത്രം ആദ്യം കൊണ്ടുവന്നത്. (1872-ല്‍ പഞ്ജാബിലെ കുക്കാ സമരം നയിച്ചതിനു പ്രശസ്തനായിരുന്നു രാംസിങ്ങ്). സൌത്ത് ആഫ്രിക്കയിലെ സമരങ്ങള്‍ക്ക് അവസാനം അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ പിന്‍‌വലിക്കപ്പെട്ടു. രാഷ്ട്രീയ തടവുകാരെ സൌത്ത് ആഫ്രിക്കന്‍ സര്‍ക്കാരിന്റെ തലവനായ ജനറല്‍ യാന്‍ സ്മട്ട്സ് മോചിപ്പിച്ചു.

ഇരുപതോളം വര്‍ഷം ഇന്ത്യയ്ക്കു പുറത്തായിരുന്ന ഗാന്ധിയ്ക്ക് ഇന്ത്യന്‍ രാഷ്ട്രീയം അപരിചിതമായിരുന്നു. ഇന്ത്യയില്‍ എത്തിയ ഗാന്ധി ഒരു രാഷ്ട്രത്തിനു വേണ്ടിയല്ല, മറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ട ഒരു ഏകീകൃതമായ വാണിജ്യോന്മുഖമായ ഭൂഭാ‍ഗത്തിനുവേണ്ടിയാണ് ശബ്ദമുയര്‍ത്തിയത്. വിദേശികള്‍ കൊണ്ടുവന്ന വിദ്യാഭ്യാസ പുരോഗതിയും വ്യാവസായിക പുരോഗതിയും ഇന്ത്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ആവശ്യമാണെന്ന് ഗാന്ധി വിശ്വസിച്ചു. ഇന്ത്യന്‍ നേതാവും കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവുമായ ഗോപാല കൃഷ്ണ ഗോഖലെ ഗാന്ധിയുടെ വഴികാട്ടിയായി. ആദ്യകാലത്ത് പല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്ത്യക്കാര്‍ക്കും ഗാന്ധിയുടെ അഹിംസാ മാര്‍ഗ്ഗത്തിലൂടെയുള്ള നിസ്സഹകരണത്തില്‍ ഊന്നിയുള്ള ആശയങ്ങളും പദ്ധതികളും അപ്രായോഗികമായി തോന്നി. ഗാന്ധിയുടെ തന്നെ വാക്കുകളില്‍, “പൊതു നിസ്സഹകരണം എന്നത് അസാന്മാര്‍ഗ്ഗികമായ നിര്‍ബന്ധിത നിയമങ്ങളെ ലംഘിക്കലാണ്”. അത് ദുഷിച്ച രാഷ്ട്രവുമായുള്ള സഹകരണം അഹിംസാ മാര്‍ഗ്ഗത്തിലൂടെ നിറുത്തലാക്കുന്നതിലൂടെ വേണം പ്രാവര്‍ത്തികമാക്കാന്‍. പഞ്ജാബില്‍ റൌളത്ത് ആക്ടിനു എതിരേയുള്ള പ്രതിഷേധങ്ങളില്‍ ഗാന്ധി സത്യാഗ്രഹ സമരമാര്‍ഗ്ഗം ഉപയോഗിച്ചപ്പോള്‍ ലക്ഷക്കണക്കിനു സാധാരണക്കാരെ അകര്‍ഷിക്കാനുള്ള ഗാന്ധിയുടെ കഴിവ് പരക്കെ ബോധ്യമായി.

ഇതിനു പിന്നാലെ ഗാന്ധിയുടെ വീക്ഷണം ലക്ഷക്കണക്കിനു ഇന്ത്യക്കാരെ സ്വാതന്ത്ര്യ സമരത്തിലേയ്ക്കു കൊണ്ടുവന്നു. സ്വാതന്ത്ര്യ സമരം ഉപരിവര്‍ഗ്ഗത്തിന്റെ സമരം എന്നതില്‍ നിന്നും ഒരു ദേശീയ സമരമായി പരിണമിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യങ്ങളില്‍ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ആവശ്യങ്ങളും ചേര്‍ക്കപ്പെട്ടു. ഉദാഹരണത്തിനു ബീഹാറിലെ ചമ്പാരനില്‍ ഭീമമായ നികുതികള്‍ അടയ്ക്കാനും അവരുടെ ഭക്ഷണക്രമത്തിന്റെ ഭാഗമായ ഭക്ഷ്യവിളകള്‍ക്കു പകരം നാണ്യവിളകള്‍ വളര്‍ത്താനും നിര്‍ബന്ധിക്കപ്പെട്ട അതിദരിദ്രരായ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടി സമരം ചെയ്തു.

[തിരുത്തുക] റൗളറ്റ് ആക്ടും പരിണതഫലങ്ങളും

പ്രധാന ലേഖനം: ജാലിയന്‍‌വാലാ ബാഘ് കൂട്ടക്കൊല

ബ്രിട്ടീഷ് ഭരണപരിഷ്കാരങ്ങളുടെ നല്ല ഗുണങ്ങള്‍ക്ക് ഒരു വലിയ തിരിച്ചടിയായിരുന്നു 1919-ല്‍ നടപ്പാക്കിയ റൗളറ്റ് ആക്ട്. 1918-ല്‍ റൌളറ്റ് കമ്മീഷന്‍ ഇമ്പീരിയല്‍ ലെജിസ്ലേറ്റീവ് കൌണ്‍സിലിനു സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ നിന്നാണ് റൌളറ്റ് ആക്ട് എന്ന പേരു വന്നത്. ഇന്ത്യയിലെ സര്‍ക്കാരിനെ മറിച്ചിടുന്നതിനുള്ള ഗൂഢാലോചനയും ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ജര്‍മ്മന്‍, ബോള്‍ഷെവിക്ക് പങ്കുകളും അന്വേഷിക്കുകയായിരുന്നു ഈ കമ്മീഷന്റെ സ്ഥാപന ലക്ഷ്യം.[18][19][20] പത്രങ്ങളെ നിശബ്ദമാക്കുക, രാഷ്ട്രീയ പ്രവര്‍ത്തകരെ വിചാരണകൂടാതെ തടവില്‍ സൂക്ഷിക്കുക, രാജ്യദ്രോഹത്തിനോ വിപ്ലവത്തിനോ സംശയിക്കപ്പെടുന്ന വ്യക്തികളെ വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യുക, തുടങ്ങിയതിനുള്ള അസാധാരണമായ അവകാശങ്ങള്‍ കരിനിയമം എന്നും അറിയപ്പെട്ട റൌളറ്റ് ആക്ട് വൈസ്രോയിയുടെ സര്‍ക്കാരിനു നല്‍കി. ഇതിനു പ്രതിഷേധമായി രാജ്യവാപകമായി പണിനിറുത്തല്‍ (ഹര്‍ത്താല്‍) ആഹ്വാനം ഉണ്ടായി, ഇത് രാജ്യമെമ്പാടുമല്ലെങ്കിലും വ്യാപകമായ ജനകീയ പ്രതിഷേധത്തിനു കാരണമായി.

ഈ നിയമത്തിനെതിരെ ഉയറ്ന്ന പ്രതിഷേധങ്ങള്‍ 1919 ഏപ്രില്‍ 13-നു പഞ്ജാബിലെ അമൃത്സറില്‍ നടന്ന ജാലിയന്‍‌വാലാ ബാഘ് കൂട്ടക്കൊലയില്‍ കലാശിച്ചു. (അമൃത്സര്‍ കൂട്ടക്കൊല എന്നും ഇത് അറിയപ്പെടുന്നു). ബ്രിട്ടീഷ് സൈനിക കമാന്‍ഡര്‍ ആയ ബ്രിഗേഡിയര്‍-ജനറല്‍ റെജിനാള്‍ഡ് ഡയര്‍ ഈ മൈതാനത്തിന്റെ പ്രധാന കവാടം തടഞ്ഞുവെയ്ച്ച് തന്റെ സൈനികരോട് 5,000-ത്തോളം വരുന്ന ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കാന്‍ ആജ്ഞാപിച്ചു. നിരോധനാജ്ഞ ലംഘിച്ച് ചുറ്റുപാടും മതിലുകളുള്ള ജാലിയന്‍‌വാലാ ബാഘ് എന്ന പൂന്തോട്ടത്തില്‍ ഒന്നിച്ചുകൂടിയ ജനക്കൂട്ടത്തിനു നേര്‍ക്കായിരുന്നു വെടിയുതിര്‍ത്തത്. ആകെ 1,650 റൌണ്ട് വെടിവെയ്ച്ചു. 379 പേര്‍ ഇതില്‍ മരിച്ചു (ഈ കണക്കുകള്‍ ഒരു ഔദ്യോഗിക ബ്രിട്ടീഷ് കമ്മീഷന്‍ അനുസരിച്ചാണ്. ഇന്ത്യന്‍ കണക്കുകള്‍ മരണസംഘ്യ 1,500 വരെ ആവാം എന്നു പറയുന്നു).[21]) 1,137 പേര്‍ക്ക് വെടിവെയ്പ്പില്‍ പരുക്കേറ്റു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഉദിച്ച സ്വയം ഭരണത്തിനുള്ള പ്രത്യാശകളും യുദ്ധാനന്തരം ഉണ്ടായ പരസ്പര വിശ്വാസവും ഇതോടെ തകര്‍ന്നു.

[തിരുത്തുക] നിസ്സഹകരണ പ്രസ്ഥാനങ്ങള്‍

പ്രധാന ലേഖനങ്ങള്‍ ‍: മഹാത്മാ ഗാന്ധി, നിസ്സഹകരണ പ്രസ്ഥാനം

ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യം വരെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ഇന്ത്യയിലെ സാധാരണക്കാരില്‍ നിന്നും അകന്നുനിന്നു എന്ന് പറയാം. അതുവരെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഉന്നം ഒരു ഏകീകൃത രാഷ്ട്രത്തെക്കാളും ഒരു ഏകീകൃത വാണിജ്യോന്മുഖ ഭൂവിഭാഗം ആയിരുന്നു. മോഹന്ദാസ് കരംചന്ദ് ഗാന്ധി 1915-ല്‍ ഇന്തന്‍ രാഷ്ട്രീയത്തില്‍ വന്നു. ഗാന്ധിജിയുടെ സ്വാധീനമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു പുതിയ ദിശാബോധം നല്‍കിയത് എന്നു പറയാം.

[തിരുത്തുക] ഒന്നാം നിസ്സഹകരണ പ്രസ്ഥാനം

ആദ്യ സത്യാഗ്രഹ പ്രസ്ഥാനം ജനങ്ങളോട് ബ്രിട്ടീഷ് തുണിത്തരങ്ങള്‍ക്കു പകരമായി ഖാദി ഉപയോഗിക്കുവാന്‍ ആഹ്വാനം ചെയ്തു. ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാ‍പനങ്ങളും കോടതികളും ബഹിഷ്കരിക്കുവാനും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിന്നും രാജിവെയ്ക്കുവാനും നികുതി നല്‍കുന്നത് നിറുത്തുവാനും ബ്രിട്ടീഷ് പട്ടങ്ങളും പദവികളും ഉപേക്ഷിക്കാനും നിസ്സഹകരണ പ്രസ്ഥാനം ജനങ്ങളോട് ആഹ്വാനം ചെയ്തു. 1919-ല്‍ വന്ന ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ടിനെ സ്വാധീനിക്കാന്‍ താമസിച്ചു പോയെങ്കിലും വ്യാപകമായ ജനകീയ പിന്തുണ ഈ സമരത്തിനു ലഭിച്ചു. സമരത്തിന്റെ ഫലമായി ഉണ്ടായ അതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജനകീയ മുന്നേറ്റം വിദേശ ഭരണത്തിനു ഗൌരവമായ വെല്ലുവിളി ഉയര്‍ത്തി. എങ്കിലും ചൌരി ചൌരാ സംഭവത്തെ (ക്രുദ്ധരായ ജനക്കൂട്ടം ഇതില്‍ ഇരുപത്തിരണ്ട് പോലീസുകാരെ കൊന്നു) തുടര്‍ന്ന് ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം പിന്‍‌വലിച്ചു.

1920-ല്‍ കോണ്‍ഗ്രസ് പുന:സംഘടിപ്പിക്കപ്പെട്ടു. . പാര്‍ട്ടി അംഗത്വം ഒരു അംഗത്വ ഫീസ് നല്‍കാന്‍ തയ്യാറായ ഏവര്‍ക്കുമായി തുറന്നുകൊടുത്തു. അതുവരെ ചിട്ടയില്ലാതെയും ചിതറിയും പ്രവര്‍ത്തിച്ച സ്വാതന്ത്ര്യ സമരത്തിനു അച്ചടക്കവും നിയന്ത്രണവും നല്‍കാന്‍ കമ്മിറ്റികളുടെ ഒരു ശ്രേണി സൃഷ്ടിക്കപ്പെട്ടു. കോണ്‍ഗ്രസ് ഒരു ഉപരിവര്‍ഗ്ഗ സംഘടനയില്‍ നിന്നും ദേശീയതലത്തില്‍ ശബ്ദവും ജനകീയ പങ്കാളിത്തവുമുള്ള ഒരു സംഘടനയായി മാറി.

1922-ല്‍ ഗാന്ധി ആറുവര്‍ഷത്തേയ്ക്ക് ജയിലില്‍ അടയ്ക്കപ്പെട്ടു. എങ്കിലും രണ്ടുവര്‍ഷത്തേ ജയില്‍‌വാസത്തിനു ശേഷം ഗാന്ധിയെ മോചിപ്പിച്ചു. ജയില്‍ മോചിതനായതില്‍ പിന്നാലെ അഹ്മദാബാദില്‍ സബര്‍മതി നദിയുടെ കരയില്‍ ഗാന്ധി സബര്‍മതി ആശ്രമം സ്ഥാപിച്ചു. യങ്ങ് ഇന്ത്യ എന്ന പത്രവും ഹിന്ദു മതത്തിലെ സാമൂഹികമായി നീചത്വം അനുഭവിക്കുന്നവര്‍ക്കുവേണ്ടി ഒട്ടേറെ പരിഷ്കാരങ്ങളും ഗ്രാമങ്ങളിലെ പാവങ്ങള്‍ക്കുവേണ്ടിയും ദളിതര്‍ക്കും തൊട്ടുകൂടാത്തവര്‍ക്കും വേണ്ടിയും പല പരിഷ്കാരങ്ങളും ഗാന്ധിജി പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു പുതിയ തലമുറ നേതാക്കളുടെ ഉദയത്തിനു ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. സി. രാജഗോപാലാചാരി, ജവഹര്‍ലാല്‍ നെഹ്രു, വല്ലഭായി പട്ടേല്‍, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവര്‍ ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസില്‍ എത്തി. ഇവര്‍ പിന്നീട് സ്വാതന്ത്ര്യ സമരത്തിന്റെ പ്രമുഖ വക്താക്കളായി മാറി. ഇവര്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കൊത്തു പ്രവര്‍ത്തിക്കുകയോ അതില്‍ നിന്നും വിട്ടുമാറി സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്തു.

1920-കളുടെ മദ്ധ്യത്തോടെ മിതവാദികളും തീവ്രവാദികളുമായ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവിര്‍ഭാവത്തോടെ ഇന്ത്യന്‍ രാഷ്ട്രീയ രംഗം വികസിച്ചു. ഇവയില്‍ പ്രധാനമായിരുന്നു സ്വരാജ് പാര്‍ട്ടി, ഹിന്ദു മഹാസഭ, കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, രാഷ്ട്രീയ സ്വയംസേവക് സംഘ് തുടങ്ങിയവ. പ്രാദേശിക രാഷ്ട്രീയ സംഘടനകളും ഈ കാലത്ത് രൂപം കൊണ്ടു. മദ്രാസില്‍ അബ്രാഹ്മണര്‍ക്കായും മഹാരാഷ്ട്രയില്‍ മഹാറുകള്‍ക്കായും പഞ്ജാബില്‍ സിഖ് മതസ്ഥര്‍ക്കായും സംഘടനകള്‍ രൂപം കൊണ്ടു. തമിഴ്നാട്ടില്‍ നിന്നും ബ്രാഹ്മണ സമുദായത്തിലെ അംഗങ്ങളായ മഹാകവി സുബ്രമണ്യ ഭാരതി, വഞ്ചിനാഥന്‍, നീലകണ്ഠ ബ്രഹ്മചാരി തുടങ്ങിയവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും എല്ലാ ജാ‍തിമതസ്ഥര്‍ക്കും തുല്യത നല്‍കുന്നതിനുള്ള സമരത്തിലും ഒരു പ്രധാന പങ്കുവഹിച്ചു.

[തിരുത്തുക] പൂര്‍ണ്ണ സ്വരാജ്

സൈമണ്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചതിനു ശേഷം 1928 മെയ് മാസത്തില്‍ ബോംബെയില്‍ സകല രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒരു സമ്മേളനം നടന്നു. ജനങ്ങള്‍ക്കിടയില്‍ പ്രതിരോധബോധം വളര്‍ത്തുകയായിരുന്നു ഈ സമ്മേളനത്തിന്റെ ഉദ്ദ്യേശം. ഇന്ത്യയ്ക്ക് ഒരു ഭരണഘടന രചിക്കുന്നതിനായി മോത്തിലാല്‍ നെഹ്രുവിന്റെ കീഴില്‍ ഒരു ഡ്രാഫ്റ്റിങ്ങ് കമ്മിറ്റി രൂപീകരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കല്‍ക്കട്ട സമ്മേളനം ബ്രിട്ടീഷ് സര്‍ക്കാരിനോട് ഡിസംബര്‍ 1929-ഓടെ ഇന്ത്യയ്ക്കു ഡൊമീനിയന്‍ പദവി നല്‍കണം എന്നു ആവശ്യപ്പെട്ടു. അല്ലെങ്കില്‍ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്നു മുന്നറിയിപ്പുനല്‍കി. 1929-ഓടെ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ അസംതൃപ്തിയ്കും അക്രമത്തിന്റെ പാതയിലുള്ള പ്രാദേശിക പ്രസ്ഥാനങ്ങള്‍ക്കും നടുവില്‍, ബ്രിട്ടനില്‍ നിന്നും പൂര്‍ണ്ണമായി സ്വാതന്ത്ര്യം വേണം എന്ന ആവശ്യത്തിനു കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളില്‍ പിന്‍ബലമേറി. ജവഹര്‍ലാല്‍ നെഹ്രുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചരിത്ര പ്രധാനമായ ലാഹോര്‍ സമ്മേളനത്തില്‍ (1929) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയ്ക്കു പൂര്‍ണ്ണ സ്വാതന്ത്ര്യം വേണം എന്ന പ്രമേയം അംഗീകരിച്ച. രാജ്യവ്യാപകമായി പൊതു നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തന കമ്മിറ്റിയെ ചുമതലപ്പെടുത്തി. 1930 ജനുവരി 26 പൂര്‍ണ്ണ സ്വരാജ് (സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം) ദിവസമായി ഇന്ത്യയിലെമ്പാടും ആചരിക്കണം എന്ന് തീരുമാനിച്ചു. നാനാ തുറകളില്‍ നിന്നുമുള്ള പല ഇന്ത്യന്‍ രാഷ്ട്രീയ സംഘടനകളും ഇന്ത്യന്‍ വിപ്ലവകാരികളും ഈ ദിവസം അഭിമാനത്തോടെ ആചരിക്കുവാന്‍ ഒന്നിച്ചു.

[തിരുത്തുക] ദണ്ഡി യാത്രയും പൊതു നിസ്സഹകരണവും

പ്രധാന ലേഖനം: ഉപ്പു സത്യാഗ്രഹം

ഗാന്ധിജി തന്റെ ദീര്‍ഘകാലത്തെ ഏകാന്തവാസത്തില്‍ നിന്നും തിരിച്ചുവന്ന് തന്റെ ഏറ്റവും പ്രശസ്തമായ മുന്നേറ്റം നയിച്ചു. 400 കിലോമീറ്റര്‍ ദൂരമുള്ള ഈ പദയാത്ര അഹ്മദാബാദിലുള്ള തന്റെ ആശ്രമത്തില്‍ നിന്നും ദണ്ഡിയിലേയ്ക്കുള്ള ഈ യാത്ര 1930 മാര്‍ച്ച് 12-നും ഏപ്രില്‍ 6-നും ഇടയ്ക്കാണ് നടത്തിയത്. ഈ പദയാത്ര ദണ്ഡി യാത്ര അഥവാ ഉപ്പു സത്യാഗ്രഹം എന്ന് അറിയപ്പെടുന്നു. ദണ്ഡിയില്‍ വെച്ച് ബ്രിട്ടീഷുകാര്‍ ഉപ്പിന്മേല്‍ ഏര്‍പ്പെടുത്തിയ നികുതിയില്‍ പ്രതിഷേധമായി ഗാന്ധിയും ആയിരക്കണക്കിനു അനുയായികളും കടല്‍ വെള്ളത്തില്‍ നിന്നും ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.

ഏപ്രില്‍ 1930-ല്‍ കല്‍ക്കട്ടയില്‍ പോലീസും ജനക്കൂട്ടവും തമ്മില്‍ രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകള്‍ നടന്നു. നിസ്സഹകരണ പ്രസ്ഥാന കാലത്ത് )(1930-31) ഒരു ലക്ഷത്തോളം ജനങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. പെഷാവാറില്‍ നിരായുധരായ ജനക്കൂട്ടത്തിനു നേരെ പോലീസ് വെടിയുതിര്‍ത്തു. കിസ്സ ഖവാനി ബസാര്‍ കൂട്ടക്കൊല എന്ന് അറിയപ്പെട്ട ഈ സംഭവം പുതുതായി രൂപം കൊണ്ട ഖുദായി ഖിദ്മത്ഗര്‍ പ്രസ്ഥാനത്തെ ദേശീയതലത്തിലേയ്ക്ക് കൊണ്ടുവന്നു. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ട ഖാന്‍ അബ്ദുള്‍ ഘഫ്ഫാര്‍ ഖാന്‍ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകന്‍. ഗാന്ധിജി ജയിലില്‍ കിടക്കവേ ലണ്ടനില്‍ 1930 നവംബറില്‍ ആദ്യത്തെ വട്ടമേശ സമ്മേളനം നടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു ഈ സമ്മേളനത്തില്‍ പ്രാതിനിധ്യം ഇല്ലായിരുന്നു. സത്യാഗ്രഹത്തിന്റെ സാമ്പത്തിക കഷ്ടതകള്‍ കാരണം കോണ്‍ഗ്രസിനു മേലുള്ള നിരോധനം നീക്കപ്പെട്ടു. ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മറ്റ് അംഗങ്ങളും 1931 ജനുവരിയില്‍ ജയില്‍ മോചിതരായി.

മാര്‍ച്ച് 1931-ല്‍ ഗാന്ധി-ഇര്‍വ്വിന്‍ ഉടമ്പടി ഒപ്പുവെച്ചു. സര്‍ക്കാര്‍ എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാം എന്നു സമ്മതിച്ചു (എങ്കിലും ചില പ്രധാന വിപ്ലവകാരികളെ വിട്ടയച്ചില്ല. ഭഗത് സിങ്ങിന്റെയും രണ്ട് സഹ വിപ്ലവകാരികളുടെയും വധശിക്ഷ പിന്‍‌വലിച്ചില്ല. ഇത് കോണ്‍ഗ്രസിനെതിരായ പ്രതിഷേധം കോണ്‍ഗ്രസിനുള്ളിലും കോണ്‍ഗ്രസിനു പുറത്തും വര്‍ദ്ധിപ്പിച്ചു). ഇതിനു പകരമായി ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തലാക്കാം എന്നും ലണ്ടനില്‍ 1931 സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ ഏക പ്രതിനിധി ആയി പങ്കെടുക്കാം എന്നും സമ്മതിച്ചു. ഈ സമ്മേളനം 1931 ഡിസംബറില്‍ പരാജയത്തില്‍ കലാശിച്ചു. ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി, 1932 ജനുവരിയില്‍ നിസ്സഹകരണ പ്രസ്ഥാനം പുനരാരംഭിക്കാന്‍ തീരുമാനിച്ചു.

അടുത്ത ഏതാനും വര്‍ഷങ്ങളില്‍ കോണ്‍ഗ്രസും സര്‍ക്കരും തമ്മില്‍ പല ചര്‍ച്ചകളും പ്രതിസന്ധികളും ഉണ്ടായി. ഇവയുടെ പരിണതഫലമായി 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് ഉരുത്തിരിഞ്ഞു. അപ്പൊഴേയ്ക്കും കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള അകലം വളരെ വര്‍ദ്ധിക്കുകയും ഇരു പാര്‍ട്ടികളും പരസ്പരം വിദ്വേഷത്തോടെ കുറ്റപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് ഇന്ത്യയിലെ എല്ലാ ജനവിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നു എന്ന വാദം മുസ്ലീം ലീഗ് ഖണ്ഡിച്ചു. മുസ്ലീം ലീഗ് എല്ലാ മുസ്ലീങ്ങളുടെയും പ്രത്യാശയുടെ ശബ്ദമാണെന്ന മുസ്ലീം ലീഗ് വാദത്തെ കോണ്‍ഗ്രസും ഖണ്ഡിച്ചു.

[തിരുത്തുക] ലാഹോര്‍ തീരുമാനവും തിരഞ്ഞെടുപ്പും

പ്രധാന ലേഖനം: ലാ‍ഹോര്‍ തീരുമാനം
ജിന്നയും ഗാന്ധിയും, 1944.
ജിന്നയും ഗാന്ധിയും, 1944.

ബ്രിട്ടീഷ് ഇന്ത്യയെ ഭരിക്കുന്നതിനുള്ള ബൃഹത്തും പരമവുമായ ഭരണഘടനാ ശ്രമത്തിന്റെ ഫലമായ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 പ്രധാനമായും മൂന്നു ലക്ഷ്യങ്ങളെ പ്രസ്താവിച്ചു: ഒരു അയഞ്ഞ ഫെഡറല്‍ ചട്ടക്കൂട് കെട്ടിപ്പടുക്കുക; പ്രവിശ്യാതലത്തില്‍ സ്വയംഭരണം നടപ്പിലാക്കുക, പ്രത്യേക നിയോജകമണ്ഡലങ്ങളിലൂടെ ന്യൂനപക്ഷ താല്പര്യങ്ങളെ സംരക്ഷിക്കുക. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരുടെ നിലവിലുള്ള അവകാശങ്ങളെ സംരക്ഷിക്കുന്നതില്‍ ഉള്ള ആശയക്കുഴപ്പം കാരണം നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് ഇന്ത്യന്‍ കേന്ദ്ര ഭരണകൂടത്തെയും ഒന്നിപ്പിക്കാന്‍ ഉദ്ദ്യേശിച്ചുള്ള ഫെഡറല്‍ വ്യവസ്ഥകള്‍ ഉടനെ നടപ്പില്‍ വരുത്താന്‍ കഴിഞ്ഞില്ല. എങ്കിലും 1937 ഫെബ്രുവരിയില്‍ പ്രവിശ്യാ സ്വയംഭരണം യാഥാര്‍ത്ഥ്യമാവുകയും തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. കോണ്‍ഗ്രസ് അഞ്ച് പ്രവിശ്യകളില്‍ വ്യക്തമായ ഭൂരിപക്ഷവും രണ്ട് പ്രവിശ്യകളില്‍ മേല്‍ക്കോയ്മയും നേടി. മുസ്ലീം ലീഗിനു തിരഞ്ഞെടുപ്പില്‍ മോശം ഫലങ്ങളാണു ലഭിച്ചത്.

1939-ല്‍ വൈസ്രോയി ലിന്‍ലിത്ഗൌ പ്രവിശ്യാ സര്‍ക്കാരുകളോട് ആലോചിക്കാതെ ഇന്ത്യയുടെ രണ്ടാം ലോക മഹായുദ്ധത്തിലേയ്ക്കുള്ള പ്രവേശനം വിളംബരം ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തങ്ങളുടെ എല്ലാ പ്രതിനിധികളോടും സര്‍ക്കാരില്‍ നിന്നും രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. മുസ്ലീം ലീഗിന്റെ അദ്ധ്യക്ഷനായിരുന്ന ജിന്ന 1940-ല്‍ ലാഹോറില്‍ നടന്ന മുസ്ലീം ലീഗ് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത അംഗങ്ങളെ ലാഹോര്‍ പ്രമേയം അംഗീകരിക്കുവാന്‍ പ്രേരിപ്പിച്ചു. ഈ പ്രമേയം ഇന്ത്യയെ രണ്ട് പരമാധികാര രാഷ്ട്രങ്ങളായി - ഒരു ഹിന്ദു രാഷ്ട്രവും ഒരു മുസ്ലീം രാഷ്ട്രവുമായി - വേര്‍തിരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് ദ്വിരാഷ്ട്ര സിദ്ധാന്തം എന്നും അറിയപ്പെടുന്നു. പാകിസ്ഥാന്‍ എന്ന ആശയം 1930-കളിലേ തന്നെ ഉന്നയിച്ചിരുന്നു എങ്കിലും അന്ന് വളരെക്കുറച്ച് ജനങ്ങളേ അതിനു അനുകൂല നിലപാട് എടുത്തിരുന്നുള്ളൂ. എങ്കിലും വഷളായ രാഷ്ട്രീയ സാഹചര്യവും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സ്പര്‍ദ്ധയും പാക്കിസ്ഥാന്‍ എന്ന ആശയം ശക്തമാക്കി.

[തിരുത്തുക] വിപ്ലവ പ്രവര്‍ത്തനങ്ങള്‍

ഭഗത് സിങ്ങ്
ഭഗത് സിങ്ങ്
ഉധം തന്റെ അറസ്റ്റിനു പിന്നാലെ ചിരിച്ചുകൊണ്ട് കാക്സ്റ്റണ്‍ ഹാളില്‍ നിന്നും പുറത്തേയ്ക്കു പോവുന്നു
ഉധം തന്റെ അറസ്റ്റിനു പിന്നാലെ ചിരിച്ചുകൊണ്ട് കാക്സ്റ്റണ്‍ ഹാളില്‍ നിന്നും പുറത്തേയ്ക്കു പോവുന്നു
ബഘ ജതിന്‍
ബഘ ജതിന്‍
പ്രധാന ലേഖനം: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍

20-ആം നൂറ്റാണ്ടിന്റെ തുടക്കം വരെ ഏതാനും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ച് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരായി ഉള്ള സായുധ വിപ്ലവം ആസൂത്രിതമല്ലായിരുന്നു. ഇന്ത്യന്‍ അധോലോക വിപ്ലവ പ്രവര്‍ത്തങ്ങള്‍ക്ക് പ്രവേഗമുണ്ടായത് 1900-കളുടെ ആദ്യ ദശാബ്ദത്തിലാണ്. മഹാരാഷ്ട്ര, ബംഗാള്‍, ഒറീസ്സ, ബിഹാര്‍, ഉത്തര്‍ പ്രദേശ്,പഞ്ചാബ്, അന്നത്തെ മദ്രാസ് പ്രസിഡന്‍സി (ഇപ്പൊഴത്തെ തെക്കേ ഇന്ത്യ) എന്നിവിടങ്ങളില്‍ വിപ്ലവ സംഘങ്ങള്‍ രൂപംകൊണ്ടു. പല സംഘങ്ങളും ഇന്ത്യയ്ക്കു ചുറ്റുമായി രൂപംകൊണ്ടു. ഇവയില്‍ എടുത്തുപറയത്തക്ക വിപ്ലവ പ്രവര്‍ത്തനങ്ങള്‍ പഞ്ജാബിലും 1905-ഇലെ ബംഗാള്‍ വിഭജനത്തോട് അനുബന്ധിച്ച് ബംഗാളിലും ആണ് രൂപം കൊണ്ടത്. [22] ബംഗാളിലെ വിപ്ലവകാരികളില്‍ കൂടുതലും മദ്ധ്യവര്‍ഗ്ഗ നാഗരികരായ ഭദ്രാലോക് സമുദായത്തില്‍നിന്നുള്ള അഭ്യസ്തവിദ്യരും ബുദ്ധിജീവികളും അര്‍പ്പിതരുമായ ചെറുപ്പക്കാരായിരുന്നു. പില്‍ക്കാലത്ത് ഉരുത്തിരിഞ്ഞ ഇന്ത്യന്‍ വിപ്ലവകാരി എന്ന പ്രതിച്ഛായ ഇവരെ ആസ്പദമാക്കിയായിരുന്നു. [22], പഞ്ജാബിലെ വിപ്ലവകാരികള്‍ക്ക് പഞ്ജാബിലെ സായുധ ഗ്രാമീണ സമൂഹത്തില്‍ നിന്നും വന്‍പിച്ച പിന്തുണ ഉണ്ടായിരുന്നു. ജുഗന്തര്‍, അനുശീലന്‍ സമിതി തുടങ്ങിയ സംഘടനകള്‍ 1900-കളില്‍ രൂപപ്പെട്ടു. വിപ്ലവ ആദര്‍ശങ്ങളും പ്രസ്ഥാനങ്ങളും 1905-ഇലെ ബംഗാള്‍ വിഭജന കാലത്ത് തങ്ങളുടെ ശക്തി തെളിയിച്ചു. വിപ്ലവകാരികളെ ഒരുമിച്ചുകൂട്ടുന്നതിനുള്ള ആദ്യ ശ്രമങ്ങള്‍ ആദ്യം തുടങ്ങിയത് അരബിന്ദോ ഘോഷ്, അദ്ദേഹത്തിന്റെ സഹോദരനായ ബാരിന്‍ ഘോഷ്, ഭുപേന്ദ്രനാഥ് ദത്ത തുടങ്ങിയവര്‍ ചേര്‍ന്ന് ജുഗന്തര്‍ പാര്‍ട്ടി തുടങ്ങിയതോടെ ആയിരുന്നു എന്നു പറയാം. [23] ഒരു വ്യായാമ ക്ലബ് എന്ന മറവില്‍ ബംഗാളില്‍ രൂപം കൊണ്ട വിപ്ലവ സംഘടനയായ അനുശീലന്‍ സമിതിയുടെ ഒരു അന്തര്‍ വൃത്തമായി ആയിരുന്നു ജുഗന്തര്‍ രൂപം കൊണ്ടത്.

ബംഗാളിന്റെ നാനാഭാഗങ്ങളിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും അനുശീലന്‍ സമിതിയും ജുഗന്തറും ശാഘകള്‍ തുറന്നു. ഇവര്‍ യുവാ‍ക്കളെയും യുവതികളെയും വിപ്ലവ പ്രവര്‍ത്തങ്ങള്‍ക്കായി സംഘടനയില്‍ ചേര്‍ത്തു. പല കൊലപാതകങ്ങളും കൊള്ളിവെയ്പ്പുകളും നടന്നു. പല വിപ്ലവകാരികളെയും സര്‍ക്കാര്‍ പിടികൂടുകയും തുറുങ്കിലടയ്ക്കുകയും ചെയ്തു. ബാരിന്‍ ഘോഷ്, ബാഘാ ജതിന്‍ തുടങ്ങിയ ജുഗന്തര്‍ പാര്‍ട്ടി നേതാക്കള്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടാക്കാന്‍ ആരംഭിച്ചു. രാഷ്ട്രീയ തീവ്രവാദത്തിലെ പ്രധാന സംഭവവികാസങ്ങളില്‍ പെടുന്നവയാണ് ആലിപൂര്‍ ബോംബ് കേസ്, മുസാഫര്‍പൂര്‍ കൊലപാതകം എന്നിവ. മുസാഫര്‍പൂര്‍ കൊലപാതകത്തിനു പിന്നാലെ പല വിപ്ലവക്കാരികളെയും വിചാരണ ചെയ്യുകയും ജീവപര്യന്തം നാടുകടത്തുകയും ചെയ്തു. ഖുദിറാം ബോസ് എന്ന വിപ്ലവകാരിയെ തൂക്കിക്കൊന്നു. ലണ്ടനില്‍ ഇന്ത്യാ ഹൌസ്. ദ് ഇന്ത്യന്‍ സോഷ്യോളജിസ്റ്റ് എന്നിവ ശ്യാംജി കൃഷ്ണ വര്‍മ്മയുടെ നേതൃത്വത്തില്‍ 1909-ല്‍ സ്ഥാപിച്ചത് തീവ്രവാദ പ്രസ്ഥാനത്തെ ബ്രിട്ടനിലേയ്ക്ക് എത്തിച്ചു. ഇന്ത്യാ ഹൌസുമായി അടുത്ത ബന്ധമുള്ള മദന്‍ ലാല്‍ ധിന്‍‌ഗ്ര എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ബ്രിട്ടീഷ് നിയമസഭാ സാമാജികനായിരുന്ന വില്യം ഹട്ട് കഴ്സണ്‍ വൈലീയെ ലണ്ടനില്‍ വെച്ച് 1909 ജൂലൈ 1-നു വെടിവെച്ചു കൊന്നു. മുന്‍-ജുഗന്തര്‍ അംഗമായ റാഷ് ബിഹാരി ബോസിന്റെ ആസൂത്രണത്തില്‍ നടന്ന ഡെല്‍ഹി-ലാഹോര്‍ ഗൂഢാലോചന 1912-ല്‍ അരങ്ങേറി. ഈ ഗൂഢാലോചനയുടെ പരിസമാപ്തിയില്‍ കല്‍ക്കട്ടയില്‍ നിന്നും ദില്ലിയിലേയ്ക്കു ഇന്ത്യയു ടെ തലസ്ഥാനം മാറ്റുന്ന അവസരത്തില്‍ നടന്ന വൈസ്രോയിയുടെ ഘോഷയാത്രയില്‍ ബോംബ് പൊട്ടിക്കുവാന്‍ ശ്രമിച്ചു. ഈ സംഭവത്തിനു പിന്നാലെ ബ്രിട്ടീഷ് ഇന്ത്യന്‍ പോലീസും രഹസ്യാന്വേഷണ സംഘങ്ങളും ഒത്തുചേര്‍ന്ന് ബംഗാളിലെയും പഞ്ജാബിലെയും വിപ്ലവകാരികളെ നശിപ്പിക്കുവാന്‍ ശ്രമിച്ചു. ഇത് വിപ്ലവകാരികളുടെമേല്‍ കുറച്ചുനാളത്തേയ്ക്ക് ശക്തമായ സമ്മര്‍ദ്ദം ചെലുത്തി. റാഷ് ബിഹാരി ബോസ് മൂന്നുവര്‍ഷത്തോളം പോലീസിനു പിടികൊടുക്കാതെ കഴിഞ്ഞു. യൂറോപ്പില്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പൊഴേയ്ക്കും തദ്ദേശീയ ഭരണകൂടങ്ങളെ നിഷ്ക്രിയമാക്കാന്‍ തക്കവിധത്തില്‍ പഞ്ജാബിലും ബംഗാളിലും വിപ്ലവ പ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിച്ചു.[24][25]

ഒന്നാം ലോകമഹായുദ്ധ കാലത്ത് വിപ്ലവകാരികള്‍ ജര്‍മ്മനിയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഇറക്കുമതി ചെയ്യാനും ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധ വിപ്ലവം നടത്താനും ശ്രമിച്ചു.[26]

ഇന്ത്യയ്ക്കു പുറത്തുനിന്നും പ്രവര്‍ത്തിച്ച ഘദ്ദാര്‍ പാര്‍ട്ടി ഇന്ത്യയിലെ വിപ്ലവകാരികളുമായി സഹകരിച്ചു. ഇന്ത്യയിലെ വിപ്ലവകാരികള്‍ക്ക് വിദേശ ആയുധങ്ങള്‍ എത്തിക്കുന്നതില്‍ ഘദ്ദാര്‍ പാര്‍ട്ടിയുടെ പങ്ക് വലുതായിരുന്നു.

ഒന്നാം ലോക മഹായുദ്ധത്തിനു പിന്നാലെ ബ്രിട്ടീഷ് ഭരണകൂടം പ്രധാന വിപ്ലവ നേതാക്കളെ അറസ്റ്റ് ചെയ്തു. ഇത് വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയായി. വിപ്ലവ പ്രവര്‍ത്തനങ്ങള്‍ തല്‍ഭലമായി കുറഞ്ഞുവന്നു. 1920-കളില്‍ ചില വിപ്ലവ പ്രവര്‍ത്തകര്‍ വീണ്ടും ഒന്നിച്ചുകൂടാന്‍ തുടങ്ങി. ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ രൂപീകരിച്ചു. ഭഗത് സിങ്ങ്, ബതുകേശ്വര്‍ ദത്ത് എന്നിവര്‍ പൊതു സുരക്ഷാ നിയമം, വാണിജ്യ തര്‍ക്ക നിയമം എന്നിവയോടുള്ള പ്രതിഷേധമായി 1929 ഏപ്രില്‍ 8-നു കേന്ദ്ര നിയമസഭയ്ക്ക് അകത്തേയ്ക്കു ഒരു ബോംബ് എറിഞ്ഞു. ‍സെന്‍‌ട്രല്‍ അസംബ്ലി ബോംബ് കേസിന്റെ വിചാരണയ്ക്കു ശേഷം ഭഗത് സിങ്ങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ 1931-ല്‍ തൂക്കിക്കൊന്നു. മുസ്ലീങ്ങളെ സ്വാതന്ത്ര്യ സമരത്തിലേയ്ക്കു നയിക്കുന്നതിനായി അല്ലാമ മഷ്രീഖി ഖര്‍ക്സര്‍ തെഹ്രീക് എന്ന സംഘടന രൂപീകരിച്ചു.[27]

ആയുധങ്ങള്‍ പിടിച്ചടക്കുന്നതിനും പ്രാദേശിക ഭരണം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സര്‍ക്കാര്‍ വാര്‍ത്താവിനിമയം നശിപ്പിക്കുന്നതിനുമായി സൂര്യ സെന്‍ മറ്റ് പ്രവര്‍ത്തകരോടൊത്ത് ചിറ്റഗോങ്ങ് ആയുധശാല 1930 ഏപ്രില്‍ 18-നു ആക്രമിച്ചു. ചിറ്റഗോങ്ങിലെ യൂറോപ്യന്‍ ക്ലബ്ബിലേയ്ക്ക് 1932-ല്‍ പ്രീതിലത വഡേദാര്‍ ഒരു ആക്രമണം നയിച്ചു. കല്‍ക്കട്ട സര്‍വ്വകലാശാലയുടെ കോണ്‍‌വൊക്കേഷന്‍ ഹാളിനുള്ളില്‍ വെച്ച് ബീന ദാസ് ബംഗാള്‍ ഗവര്‍ണറായിരുന്ന സ്റ്റാന്‍ലി ജാക്സണെ വധിക്കാന്‍ ശ്രമിച്ചു. ചിറ്റഗോങ്ങ് ആയുധശാല ആക്രമണ കേസിനെ തുടര്‍ന്ന് സൂര്യ സെന്നിനെ തൂക്കിക്കൊല്ലുകയും മറ്റു പലരെയും ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലേയ്ക്ക് ജീവപര്യന്തം നാടുകടത്തുകയും ചെയ്തു. ബംഗാള്‍ വോളന്റിയേഴ്സ് 1928-ല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഈ വിപ്ലവ സംഘടനയിലെ അംഗങ്ങളായ ബിനോയ്-ബാദല്‍-ദിനേഷ് എന്നിവര്‍ 1930 ഡിസംബര്‍ 8-നു കല്‍ക്കട്ട സെക്രട്ടറിയേറ്റ് കെട്ടിടമായ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ കയറി കാരാഗ്രഹങ്ങളുടെ ഇന്‍സ്പെക്ടര്‍ ജനറല്‍ ആയ കേണല്‍ എന്‍.എസ്. സിമ്പ്‌സണെ വധിച്ചു.

1940 മാര്‍ച്ച് 13-നു ഉധം സിങ്ങ് അമൃത്സര്‍ കൂട്ടക്കൊലയ്ക്ക് ഉത്തരവാദി എന്ന് വിശ്വസിക്കപ്പെട്ട മൈക്കിള്‍ ഒ’ഡ്വയറെ ലണ്ടനില്‍ വെച്ച് വെടിവെയ്ച്ചു. എങ്കിലും 1930-കളുടെ അവസാനം രാഷ്ട്രീയ കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളും മുഖ്യധാരാ നേതാക്കള്‍ ബ്രിട്ടീഷുകാര്‍ മുന്നോട്ടുവെച്ച പല പദ്ധതികളും സ്വീകരിച്ചതും ജാതീയ രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവവും കാരണം വിപ്ലവ പ്രവര്‍ത്തനങ്ങള്‍ പതിയെ കുറഞ്ഞു. പല മുന്‍ വിപ്ലവകാരികളും കോണ്‍ഗ്രസിലും മറ്റു പാര്‍ട്ടികളിലും, പ്രത്യേകിച്ച് കമ്യുണിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്ന് മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. മറ്റ് പല പ്രവര്‍ത്തകരെയും സര്‍ക്കാര്‍ രാജ്യമെമ്പാടുമുള്ള വിവിധ ജയിലുകളില്‍ പാര്‍പ്പിച്ചു.

[തിരുത്തുക] കലാശം: യുദ്ധം, ക്വിറ്റ് ഇന്ത്യ, ഐ.എന്‍.എ, യുദ്ധശേഷമുള്ള കലാപങ്ങള്‍

ഇന്ത്യന്‍ പ്രതിനിധികളോട് കൂടിയാലോചിക്കാതെ ഇന്ത്യന്‍ വൈസ്രോയി ആയിരുന്ന ലിന്‍ലിത്ഗൌ ഏകപക്ഷീയമായി ഇന്ത്യയെ രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യകക്ഷികളുടെ യുദ്ധമുന്നണിയുടെ ഭാഗമായി പ്രഖ്യാപിച്ചു. ഈ നടപടിയില്‍ രാജ്യമെമ്പാടും ഇന്ത്യക്കാര്‍ ഭിന്നിച്ചു. ലിന്‍ലിത്ഗൌവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഒട്ടാകെ പ്രാദേശിക സര്‍ക്കാര്‍ കൌണ്‍സിലുകളില്‍ നിന്നും രാജിവെയ്ച്ചു. എങ്കിലും പലരുടെയും ആഗ്രഹം ബ്രിട്ടീഷ് യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കണം എന്നായിരുന്നു. . രണ്ടാം ലോക മഹായുദ്ധത്തിനിടയ്ക്ക്, പ്രത്യേകിച്ചും ബാറ്റില്‍ ഓഫ് ബ്രിട്ടനു ഇടയ്ക്ക്, വ്യാപകമായ നിസ്സഹകരണ മുന്നേറ്റങ്ങള്‍ നടത്താനായി പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നും പുറത്തുനിന്നും വന്ന മുറവിളികളെ ഗാന്ധി ചെവികൊണ്ടില്ല. നശിപ്പിക്കപ്പെട്ട ഒരു ബ്രിട്ടന്റെ ചാ‍രത്തില്‍ നിന്നല്ല ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കേണ്ടത് എന്നായിരുന്നു ഗാന്ധിയുടെ വാദം. എങ്കിലും, യുദ്ധത്തിന്റെ ജയാപജയങ്ങള്‍ മാറിമറിഞ്ഞതിനോടൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യ ശ്രമങ്ങള്‍ക്ക് അന്ത്യം കുറിക്കുന്ന രണ്ട് പ്രക്ഷോഭങ്ങള്‍ ഉദിച്ചു.

ഇതില്‍ ആദ്യത്തേത്, നേതാജി സുഭാഷ് ചന്ദ്ര ബോസ് നയിച്ച ആസാദ് ഹിന്ദ് പ്രസ്ഥാനം, യുദ്ധത്തിന്റെ ആരംഭത്തില്‍ ആയിരുന്നു ആരംഭിച്ചത്. ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താന്‍ അച്ചുതണ്ട് ശക്തികളുടെ സഹാ‍യം നേതാജി തേടി. രണ്ടാമത്തെ മുന്നേറ്റം ഗാന്ധി നയിച്ച ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വവുമായി യുദ്ധാവസാനം അധികാരം കൈമാറുന്നതില്‍ സമന്വയം ഉണ്ടാക്കാന്‍ ശ്രമിച്ച ക്രിപ്സ് ദൌത്യത്തിന്റെ പരാജയത്തെ തുടര്‍ന്ന് ന്‍1942 ആഗസ്തില്‍ ആയിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചത്.

[തിരുത്തുക] ഇന്ത്യന്‍ നാഷണല്‍ ആര്‍മി

പ്രധാന ലേഖനങ്ങള്‍ ‍: ഇന്ത്യന്‍ നാഷണല്‍ ആര്‍മി, ആര്‍സി ഹുകുമത്-ഇ-ആസാദ് ഹിന്ദ്, നേതാജി സുഭാഷ് ചന്ദ്ര ബോസ്
ഇതും കാണുക: Legion Freies Indien, Battaglione Azad Hindoustan, ക്യാപ്റ്റന്‍ മോഹന്‍ സിങ്ങ്, ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ്, and INA trials
ഇന്തോ-ബര്‍മ്മീസ് അതിര്‍ത്തിയിലെ ഒരു പോസ്റ്റ് പിടിച്ചടക്കിയ ഐ.എന്‍.എ, ജാപ്പനീസ് സൈന്യങ്ങള്‍. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ചരിത്രകാരന്മാര്‍ ഏകദേശം ഐ.എന്‍.എയുടെ സംഭാവനകള്‍ അവഗണിച്ചു എങ്കിലും ഇന്ന്  ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയില്‍ ആസാദ് ഹിന്ദ് പ്രസ്ഥാനത്തിന്റെ സംഭാവനകള്‍ പ്രധാനമായി കരുതപ്പെടുന്നു.
ഇന്തോ-ബര്‍മ്മീസ് അതിര്‍ത്തിയിലെ ഒരു പോസ്റ്റ് പിടിച്ചടക്കിയ ഐ.എന്‍.എ, ജാപ്പനീസ് സൈന്യങ്ങള്‍. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ചരിത്രകാരന്മാര്‍ ഏകദേശം ഐ.എന്‍.എയുടെ സംഭാവനകള്‍ അവഗണിച്ചു എങ്കിലും ഇന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയില്‍ ആസാദ് ഹിന്ദ് പ്രസ്ഥാനത്തിന്റെ സംഭാവനകള്‍ പ്രധാനമായി കരുതപ്പെടുന്നു.[28]

യുദ്ധത്തിലേയ്ക്ക് ഇന്ത്യയെ കൂടിയാലോചന കൂടാതെ വലിച്ചിഴച്ചതിനെ സുഭാഷ് ചന്ദ്ര ബോസ് ശക്തമായി എതിര്‍ത്തു. കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്‍ ആയി 1937-ഇലും 1939-ഇലും സുഭാഷ് ചന്ദ്ര ബോസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുദ്ധത്തില്‍ പങ്കെടുക്കുന്നതിനു എതിരേ കോണ്‍ഗ്രസില്‍ അഭിപ്രായം സ്വരൂപിക്കാന്‍ ശ്രമിച്ചതിനു ശേഷം അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും 1939-ല്‍ രാജിവെയ്ച്ച് ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് എന്ന പുതിയ പാര്‍ട്ടി സ്ഥാപിച്ചു. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ സുഭാഷ് ചന്ദ്ര ബോസിനെ കല്‍ക്കട്ടയില്‍ 1940-ല്‍ വീട്ടുതടങ്കലിലാക്കി. എങ്കിലും യുദ്ധം ഏഷ്യയിലും യൂറോപ്പിലും അതിന്റെ ഏറ്റവും രക്തരൂക്ഷിതമായ ഘട്ടത്തിലൂടെ കടന്നുപോവുന്ന സമയത്ത് സുഭാഷ് ചന്ദ്രബോസ് തടവില്‍ നിന്നും രക്ഷപെട്ടു അഫ്ഗാനിസ്ഥാനിലൂടെ അദ്ദേഹം ജര്‍മ്മനിയില്‍ എത്തി ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തോടു പോരാടാന്‍ അച്ചുതണ്ട് ശക്തികളുടെ സഹായം അഭ്യര്‍ത്ഥിച്ചു. ജര്‍മ്മനിയില്‍ റോമലിന്റെ ഇന്ത്യന്‍ യുദ്ധത്തടവുകാരെ അണിനിരത്തി അദ്ദേഹം ഫ്രീ ഇന്ത്യാ ലീജിയണ്‍ സ്ഥാപിച്ചു. ഇതില്‍നിന്നായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തോടു പോരാടാന്‍ ഒരു സ്വാതന്ത്ര്യ സേനയെ രൂപീകരിക്കണം എന്ന ബോസിന്റെ ആശയത്തിന്റെ ആവിര്‍ഭാവം. എങ്കിലും യുദ്ധത്തിന്റെ ശാക്തിക നിലകള്‍ യൂറോപ്പില്‍ മാറിയപ്പോള്‍ ബോസ് ജാപ്പനീസ് തെക്കേ ഏഷ്യയിലേയ്ക്കു പോയി. ഇവിടെ അദ്ദേഹം പ്രവാ‍സത്തില്‍ നിന്നും താല്‍ക്കാലിക സ്വതന്ത്ര ഇന്ത്യന്‍ സര്‍ക്കാര്‍ ആയി ആസാദ് ഹിന്ദ് ഗവണ്മെന്റ് രുപീകരിച്ചു. ഇന്ത്യന്‍ യുദ്ധത്തടവുകാരെയും തെക്കു കിഴക്കേ ഏഷ്യയിലെ ഇന്ത്യന്‍ പ്രവാസികളെയും ‍ ഒന്നിച്ചുചേര്‍ത്ത് ജാപ്പനീസ് സൈന്യത്തിന്റെ സഹായത്തോടെഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിച്ചു. ഇന്ത്യയില്‍ യുദ്ധസന്നദ്ധമായ ഒരു സൈന്യമായി എത്തി ജനങ്ങളുടെ ബ്രിട്ടീഷ് ഭരണത്തോടുള്ള എതിര്‍പ്പില്‍ നിന്നും മുതലെടുത്ത് ഇന്ത്യന്‍ സൈനീകരെ കലാപങ്ങള്‍ക്കു പ്രേരിപ്പിക്കുകയും ബ്രിട്ടീഷ് ഭരണകൂടത്തെ പരാജയപ്പെടുത്തുകയുമായിരുന്നു ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ലക്ഷ്യം.

ബ്രിട്ടീഷ് സൈന്യം ഉള്‍പ്പെട്ട സഖ്യകക്ഷി സേനയോട് ബര്‍മ്മയിലും ആസ്സാമിലും അരകാന്‍ വനങ്ങളില്‍ വെച്ചും ഐ.എന്‍.എ പോരാടി. ഐ.എന്‍.എ ജാപ്പനീസ് 15-ആം കരസേനയോടൊത്ത് ഇം‌ഫാലിനെയും കൊഹിമയെയും ഉപരോധിച്ചു. യുദ്ധകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ജാപ്പനീസ് സൈന്യം പിടിച്ചടക്കി ഐ.എന്‍.എ-യുടെ നിയന്ത്രണത്തില്‍ ഏല്‍പ്പിച്ചു. ബോസ് ഇവയെ ഷഹീദ് (രക്തസാക്ഷി) എന്നും സ്വരാജ് (സ്വാതന്ത്ര്യം) എന്നും പുനര്‍നാമകരണം ചെയ്തു.

ഐ.എന്‍.എ സൈന്യത്തിനു അവശ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ ഉള്ള തടസ്സങ്ങള്‍, പരിശീലനത്തിന്റെ കുറവ്, ആവശ്യത്തിനു പിന്തുണയില്ലായ്മ, ജപ്പാന്‍കാരില്‍ നിന്നും ലഭിച്ച മോശം യുദ്ധോപകരണങ്ങള്‍, വിഭവങ്ങള്‍ എന്നീ കാരണങ്ങള്‍ കൊണ്ട് ഐ.എന്‍.എ തങ്ങളുടെ ശ്രമങ്ങളുടെ അന്ത്യത്തില്‍ പരാജയപ്പെട്ടു.[1] ബോസിന്റെ മരണത്തെക്കുറിച്ചുള്ള ഊഹങ്ങള്‍ ആസാദ് ഹിന്ദ് പ്രസ്ഥാനത്തിന്റെ അവസാനമായി കരുതപ്പെടുന്നു. ജപ്പാന്റെ പരാജയത്തെ തുടര്‍ന്ന് ഐ.എന്‍.എ സൈനികരെ ഇന്ത്യയിലേയ്ക്കു കൊണ്ടുവന്നു. ഇവരില്‍ പലരിലും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു. എങ്കിലും അപ്പൊഴേയ്ക്കും ബോസിന്റെ ധീരമായ പ്രവര്‍ത്തനങ്ങളും യുദ്ധശ്രമങ്ങളും ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക് ഇടയില്‍ പ്രിയങ്കരമായി. ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തിലെ ഇന്ത്യക്കാരായ ഭടന്മാരുടെ കൂറ് ബ്രിട്ടീഷ് കിരീടത്തോടുള്ള കൂറില്‍ നിന്നും ബ്രിട്ടീഷ് സാമ്രാജ്യം യുദ്ധ കുറ്റവാളികള്‍ എന്നു മുദ്രകുത്തിയ ഭടന്മാരിലേയ്ക്കു തിരിഞ്ഞു.[29][30]

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നടന്ന ഐ.എന്‍.എ സൈനികരുടെ വിചാരണയ്ക് ഇടയില്‍ പുറത്തുവന്ന ആസാദ് ഹിന്ദ് പ്രസ്ഥാനത്തിന്റെയും പ്രസ്ഥാനത്തിന്റെ സൈന്യത്തിന്റെയും കഥകള്‍ ജനശ്രദ്ധയില്‍ വരുന്നത് ബ്രിട്ടീഷ് സാമ്രാജ്യം പ്രകോപനകരമായി കരുതി. വന്‍പിച്ച ജനകീയ വിപ്ലവങ്ങളും ലഹളകളും ഭയന്ന് ഇന്ത്യയില്‍ മാത്രമല്ല, ബ്രിട്ടീഷ് സാമ്രാജ്യത്തിലൊട്ടാകെ ഐ.എന്‍.എയുടെ കഥകള്‍ പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ ബി.ബി.സി-യെ വിലക്കി.[31] പത്രങ്ങള്‍ ഐ.എന്‍.എ ഭടന്മാരെ ചെങ്കോട്ടയില്‍ വെയ്ച്ച് വധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. [32] ഈ വിചാരണകള്‍ക്കു ഇടയ്ക്കും വിചാരണകള്‍ക്കു ശേഷവും ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യങ്ങളില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാജകീയ ഇന്ത്യന്‍ നാവികസേനയില്‍ നടന്ന കലാപമായിരുന്നു. നാവികസേനയിലെ കലാപത്തിനു ഇന്ത്യയിലെമ്പാടും - കറാച്ചി മുതല്‍ ബോംബെ വരെയും വിശാഖപട്ടണം മുതല്‍ കല്‍ക്കട്ട വരെയും ജനകീയ പിന്തുണ ലഭിച്ചു.[33][34][35] പല ചരിത്രകാരന്മാരുടെയും അഭിപ്രായത്തില്‍ ഐ.എന്‍.എ-യും ഐ.എന്‍.എ-യുടെ പ്രവര്‍ത്തനങ്ങളില്‍ പ്രേരിതമായി ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യങ്ങള്‍ക്ക് ഇടയില്‍ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളുമാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു പിന്നിലുള്ള യഥാര്‍ത്ഥ പ്രേരക ശക്തികള്‍.[36][37][38]

[തിരുത്തുക] ക്വിറ്റ് ഇന്ത്യ

പ്രധാന ലേഖനം: ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം

ഇന്ത്യക്കാരെ രണ്ടാം ലോക മഹായുദ്ധത്തിനു അയച്ചതിനു എതിരായും ഗാന്ധിയുടെ ഇന്ത്യയ്ക്കു ഉടനടി സ്വാതന്ത്ര്യം നല്‍കൂ എന്ന ആഹ്വാനത്തിനും പ്രതികരണമായി 1942 ആഗസ്റ്റില്‍ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനമായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (ഭാരത് ച്ഛോടോ ആന്തോളന്‍) അഥവാ ആഗസ്റ്റ് പ്രസ്ഥാനം

രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാര്‍ദ്ധയില്‍ വെച്ചു 1939 സെപ്റ്റംബറില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉപാധികള്‍ക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി, [39] പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്. താല്പര്യമില്ലാതെ യുദ്ധത്തില്‍ പങ്കെടുക്കുന്ന അസംതൃപ്തി ബാധിച്ച ഒരു ഉപഭൂഖണ്ഡത്തെയും യൂറോപ്പിലും തെക്കു കിഴക്കേ ഏഷ്യയില്‍ യുദ്ധസ്ഥിതി വഷളാവുന്നതും ഇന്ത്യന്‍ സൈനികര്‍ക്കിടയിലും, പ്രത്യേകിച്ച് യൂറോപ്പിലെ യുദ്ധമുന്നണികളില്‍ യുദ്ധം ചെയ്യുന്ന ഇന്ത്യന്‍ സൈനികര്‍ക്കിടയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജനതയ്ക്കിടയിലും വളരുന്ന അസംതൃപ്തിയും അഭിമുഖീകരിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ സ്റ്റാന്‍ഫോര്‍ഡ് ക്രിപ്സിനു കീഴില്‍ ഒരു ദൌത്യസംഘത്തെ ഇന്ത്യയിലേയ്ക്കയച്ചു. ക്രിപ്സ് മിഷന്‍ എന്ന് ഇത് അറിയപ്പെട്ടു. ബ്രിട്ടീഷ് കിരീടത്തില്‍നിന്നും വൈസ്രോയില്‍ നിന്നും അധികാരം ക്രമേണ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ നിയമസഭയ്ക്കു നല്‍കുന്നതിനു പകരമായി കോണ്‍ഗ്രസില്‍ നിന്നും യുദ്ധകാലത്ത് പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുന്ന വിധത്തില്‍ ഒരു ഉടമ്പടിയില്‍ എത്തുക എന്നതായിരുന്നു ഈ മിഷന്റെ ദൌത്യം. എങ്കിലും സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താ‍വിക്കാനോ എന്തെല്ലാം അധികാരങ്ങള്‍ കൈയൊഴിയും എന്ന് വ്യക്തമായി നിര്‍‌വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷന്‍ നല്‍കാന്‍ തയ്യാറായ പരിമിത-ഡൊമീനിയന്‍ പദവി ഇന്ത്യന്‍ പ്രസ്ഥാനത്തിനു പൂര്‍ണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷന്‍ പരാജയപ്പെട്ടു.[40] സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി‍ കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.

സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഉറച്ചതും എന്നാല്‍ അക്രമരഹിതവുമായ ചെറുത്തുനില്‍പ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം ഗാന്ധി ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ “ഡൂ ഓര്‍ ഡൈ” (പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക) എന്ന ആഹ്വാനത്തില്‍ പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ആഗസ്റ്റ് ക്രാന്തി മൈദാന്‍ (ആഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോണ്‍ഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സര്‍ക്കാര്‍ തുറുങ്കിലടച്ചു. ഒരുപാട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലില്‍ കഴിയേണ്ടി വന്നു.

1942 ആഗസ്റ്റ് 8-നു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തില്‍ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു. എങ്കിലും ഈ തീരുമാനം വളരെ വിവാദപരമായിരുന്നു. ബോംബെയിലെ ഗവാലിയ റ്റാങ്കില്‍ ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാന്‍ ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര രാഷ്ട്രമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകള്‍ അനുസരിക്കാതിരിക്കാനും ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു. ജാപ്പനീസ് സൈന്യം ഇന്ത്യ-ബര്‍മ്മ അതിര്‍ത്തിവരെ എത്തിയതില്‍ വിഹ്വലരായിരുന്ന ബ്രിട്ടീഷുകാര്‍ ഗാന്ധിയുടെ ആഹ്വാനത്തിനു മറുപടിയായി അടുത്ത ദിവസം തന്നെ ഗാന്ധിയെ പൂനെയിലെ ആഗാ ഖാന്‍ കൊട്ടാരത്തില്‍ തടവിലടച്ചു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമായ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തക സമിതിയെ മുഴുവന്‍ അഹ്മദ്നഗര്‍ കോട്ടയില്‍ തടവിലടച്ചു. ബ്രിട്ടീഷുകാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നിരോധിച്ചു. രാജ്യമൊട്ടാകെ വലിയ തോതില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. തൊഴിലാളികള്‍ തൊഴില്‍‌സ്ഥലങ്ങളില്‍ നിന്നും കൂട്ടത്തോടെ ഒഴിഞ്ഞുനിന്നു. രാജ്യത്തെമ്പാടും സമരാഹ്വാനങ്ങള്‍ ഉണ്ടായി. രാജ്യമൊട്ടാകെ വ്യാപകമായ നശീകരണ പ്രവര്‍ത്തനങ്ങളും നടന്നു. ഇന്ത്യന്‍ അധോലോക സംഘടനകള്‍ സഖ്യകക്ഷികളുടെ സേനയ്ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന വാഹന നിരകളില്‍ ബോംബ് ആക്രമണങ്ങള്‍ നടത്തി, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കി, വൈദ്യുതബന്ധം വിച്ഛേദിച്ചു, ഗതാഗത, വാര്‍ത്താവിനിമയ സം‌വിധാനങ്ങള്‍ തകര്‍ത്തു. മുസ്ലീം ലീഗ് ഉള്‍പ്പെടുന്ന മറ്റ് രാഷ്ട്രീയ ശക്തികളെ ഒരു കുടക്കീഴില്‍ ഒറ്റ ശക്തമായ പ്രക്ഷോഭമായി അണിനിരത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. എങ്കിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കോണ്‍ഗ്രസിനു മുസ്ലീം ജനതയുടെ ഭൂരിഭാഗത്തുനിന്നും സജീവമല്ലാത്ത പിന്തുണ ലഭിച്ചു.

ക്വിറ്റ് ഇന്ത്യാ സമരാഹ്വാനത്തോടുള്ള ബ്രിട്ടീഷ് പ്രതികരണം പെട്ടെന്നായിരുനു. രാജ്യമൊട്ടാകെ വന്‍തോതില്‍ അറസ്റ്റുകള്‍ നടന്നു. ഒരുലക്ഷത്തോളം പേരെ രാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു, വലിയ പിഴകള്‍ ചുമത്തി, പ്രകടനക്കാരെ പൊതുസ്ഥലത്ത് ചമ്മട്ടിയ്ക്കടിച്ചു.

പ്രക്ഷോഭം പെട്ടെന്നുതന്നെ നേതൃത്വരഹിതമായ ഒരു നിഷേധ പ്രകടനമായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങളുടെ പല പ്രവര്‍ത്തികളും ഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളില്‍ നിന്നും വ്യതിചലിച്ചു. പ്രാദേശിക അധോലോക സംഘടനകള്‍ ഈ പ്രക്ഷോഭത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എങ്കിലും 1943-ഓടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ശക്തി ക്ഷയിച്ചു.


[തിരുത്തുക] ആര്‍.ഐ.എന്‍ ലഹള

പ്രധാന ലേഖനം: റോയല്‍ ഇന്ത്യന്‍ നേവി ലഹള
ആര്‍.ഐ.എന്‍. ലഹളയില്‍ പങ്കെടുത്തവരുടെ സ്മാരകം, ബോംബെ
ആര്‍.ഐ.എന്‍. ലഹളയില്‍ പങ്കെടുത്തവരുടെ സ്മാരകം, ബോംബെ

1946 ഫെബ്രുവരി 18-നു ബോംബെ തുറമുഖത്ത് കപ്പലുകളിലും തീരത്തെ സ്ഥാ‍പനങ്ങളിലുമുണ്ടായിരുന്ന റോയല്‍ ഇന്ത്യന്‍ നേവിയിലെ ഇന്ത്യന്‍ നാവികര്‍ ആകമാനം സമരം ചെയ്തതും ഇതിനു പിന്നാലെ ഉണ്ടായ ലഹളകളുമാണ് റോയല്‍ ഇന്ത്യന്‍ നേവി ലഹള എന്ന് അറിയപ്പെടുന്നത്. ബോംബെയില്‍ പൊട്ടിപ്പുറപ്പെട്ട ഈ ലഹളയ്ക്ക് ഇന്ത്യയിലെമ്പാടും പിന്തുണ ലഭിച്ചു. കറാച്ചി മുതല്‍ കല്‍ക്കട്ട വരെ വ്യാപിച്ച ഈ ലഹളയില്‍ 78 കപ്പലുകളും 20 തീര സ്ഥാപനങ്ങളും 20,000 നാവികരും പങ്കെടുത്തു.

റോയല്‍ ഇന്ത്യന്‍ നേവിയിലെ ഭടന്മാരുടെ‍ തൊഴില്‍ സാഹചര്യങ്ങളിലുള്ള പ്രതിഷേധമായി ആണ് ഫെബ്രുവരി 18-നു ആര്‍.ഐ.എന്‍. ലഹള ആരംഭിച്ചത്. ലഹളയുടെ അടിയന്തിര പ്രശ്നങ്ങള്‍ ജീവിത സാഹചര്യങ്ങളും ഭക്ഷണവും ആയിരുന്നു, എങ്കിലും ഇന്ത്യന്‍ നാവികര്‍ക്കുനേരെ റോയല്‍ നേവിയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വംശീയ വിവേചന സമീപനവും ദേശീയ പ്രക്ഷോഭത്തിനു അനുഭാവം കാണിക്കുന്നവര്‍ക്കു നേരെ കൈക്കൊണ്ട ശിക്ഷണ നടപടികളും ആയിരുന്നു സമരത്തിനു അന്തര്‍ലീനമായ കാരണങ്ങള്‍. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സമരകഥകളില്‍ ആകൃഷ്ടരായ ഇന്ത്യന്‍ ജനതയുടെ ഇടയില്‍ ഈ സമരത്തിനു വ്യാപകമായ പിന്തുണ ഉണ്ടായി. സമരത്തിനു പിന്തുണയായി പ്രകടനങ്ങളും ബോംബെയില്‍ ഒരു ദിവസത്തെ പൊതു പണിമുടക്കും നടന്നു. സമരം മറ്റു നഗരങ്ങളിലേയ്ക്കും വ്യാപിച്ചു. വായു സേനയും മുംബൈ പൊലീസ് സേനയും സമരത്തില്‍ പങ്കുചേര്‍ന്നു. സൈനീക ഉദ്യോഗസ്ഥരും നാവികരും സ്വയം ഇന്ത്യന്‍ നാഷണല്‍ നേവി എന്നു വിളിച്ചുതുടങ്ങി. ബ്രിട്ടീഷ് മേലുദ്യോഗസ്ഥര്‍ക്ക് ഇവര്‍ ഇടതുകൈകൊണ്ട് സല്യുട്ട് അടിച്ചു. ചില സ്ഥലങ്ങളില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ കരസേനയിലെ എന്‍.സി.ഒ-മാര്‍ (നോണ്‍ കമ്മീഷന്‍ഡ് ഓഫീസേഴ്സ്) തങ്ങളുടെ ബ്രിട്ടീഷ് മേലുദ്യോഗസ്ഥരുടെ കല്‍പ്പനകള്‍ അവഗണിക്കുകയും ധിക്കരിക്കുകയും ചെയ്തു. മദ്രാസിലെയും പൂനെയിലെയും ബ്രിട്ടീഷ് സൈനീക കേന്ദ്രങ്ങളില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ കരസേനയില്‍ ആഭ്യന്തര കലഹങ്ങള്‍ ഉണ്ടായി. കറാച്ചി മുതല്‍ കല്‍ക്കട്ട വരെ വ്യാപകമായ ലഹളകള്‍ നടന്നു. കപ്പലുകള്‍ മൂന്നു പതാകകള്‍ ഒന്നിച്ചുയര്‍ത്തി - കോണ്‍ഗ്രസിന്റെ കൊടി, മുസ്ലീം ലീഗിന്റെ കൊടി, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (സി.പി.ഐ) ചെങ്കൊടി എന്നിവ. ഇത് വിപ്ലവകാരികള്‍ക്കിടയില്‍ മതപരമായ വ്യത്യാസങ്ങള്‍ക്കുള്ള പ്രാധാന്യമില്ലായ്മയെ കാണിച്ചു.

[തിരുത്തുക] പ്രാധാന്യം

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ഓരോ പ്രത്യേകം സംഭവങ്ങളുടെയും സ്വാധീനവും ഓരോന്നിന്റെയും താരതമ്യ ജയ പരാജയങ്ങളും ഇന്നും ചരിത്രകാരന്മാര്‍ക്കു വ്യാഖ്യാന വിഷയങ്ങളാണ്. ചില ചരിത്രകാരന്മാര്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആത്യന്തികമായി ഒരു പരാജയമായിരുന്നു എന്ന് വിലയിരുത്തുന്നു[41]ഫലകം:Refimprove ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം നിലം പതിച്ചത് ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തില്‍ വന്ന ശിഥിലീകരണം കൊണ്ടാണ് ‍ എന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ക്ലെമെന്റ് ആറ്റ്ലിയുടെ അഭിപ്രായത്തില്‍ ഇന്ത്യയുടെ ക്വിറ്റ് ഇന്ത്യയുടെ സംഭാവനകള്‍ വളരെ തുച്ഛമായിരുന്നു. റോയല്‍ ഇന്ത്യന്‍ സൈനികരില്‍ ഉണ്ടായ കലഹങ്ങളും അവരില്‍ വളര്‍ന്നുവന്ന അസംതൃപ്തിയുമാണ് ഇന്ത്യ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനു പിന്നിലുള്ള പ്രധാന പ്രേരക ശക്തികള്‍ എന്ന് ആറ്റ്ലി അഭിപ്രായപ്പെട്ടു[42][43]. . യുദ്ധം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, സൈനീക ശക്തി വളരെയധികം ചോര്‍ത്തി എന്നതും. ശക്തമായ ഇന്ത്യന്‍ പ്രതിരോധം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആത്മവിശ്വാസത്തെ കെടുത്തി എന്നതും ഇവര്‍ ഈ വാദത്തിനു ഉപോദ്ബലകമായി പറയുന്നു. എങ്കിലും ഈ ചരിത്രകാരന്മാര്‍ 1947-ഇലെ അധികാര കൈമാറ്റത്തില്‍ തീവ്രവാദി പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്കിനെ അവഗണിക്കുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആത്മവിശ്വാസത്തെയും മന:ശക്തിയെയും തകര്‍ത്തത് ബ്രിട്ടീഷ് ഇന്ത്യന്‍ സൈനീകരില്‍ ഉണ്ടായ വിപ്ലവത്തിനും അസംതൃപ്തിയ്ക്കും ഉള്ള വിത്തുകളായാലും ഇന്ത്യക്കാര്‍ക്കിടയില്‍ പ്രതിരോധത്തിനുള്ള ശക്തമായ ആഹ്വാനം ആയാലും [44][45] സ്വാതന്ത്ര്യം നീക്കുപോക്കുകളില്ലാത്ത ഒരു ലക്ഷ്യമാണെന്നു പറയാന്‍ ജനലക്ഷങ്ങള്‍ ഉത്തേജിതരായി എന്നതും ബ്രിട്ടീഷ് ഭരണത്തോടുള്ള ഓരോ ധിക്കാരവും ഈ അഗ്നിയെ ആളിക്കത്തിച്ചു എന്നതും തര്‍ക്കമില്ലാത്തതാണ്. ഇതിനു പുറമേ ബ്രിട്ടീഷ് ജനതയും ബ്രിട്ടീഷ് കരസേനയും തങ്ങളുടെ രാജ്യം യുദ്ധക്കെടുതികളില്‍ നിന്നും കരകേറുന്ന സമയത്ത് ഇന്ത്യയിലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും അടിച്ചമര്‍ത്തലിന്റെ നയത്തെ പിന്തുണയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.

[തിരുത്തുക] സ്വാതന്ത്ര്യം, 1947 മുതല്‍ 1950 വരെ

അധികാര കൈമാറ്റം, ആഗസ്റ്റ് 15, 1947.
അധികാര കൈമാറ്റം, ആഗസ്റ്റ് 15, 1947.
പ്രധാന ലേഖനങ്ങള്‍ ‍: ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രം, ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണം, ഇന്ത്യയുടെ വിഭജനം, പാക്കിസ്ഥാന്‍ പ്രക്ഷോഭം

1947 ജൂണ്‍ 3-നു ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണര്‍ ജനറല്‍ ആയ വൈസ്കൌണ്ട് ലൂയി മൌണ്ട്ബാറ്റണ്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തെ മതേതര ഇന്ത്യ ആയും മുസ്ലീം പാക്കിസ്ഥാന്‍ ആയും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു. 1947 ആഗസ്റ്റ് 14-നു പാക്കിസ്ഥാന്‍ ഒരു പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആ‍ഗസ്റ്റ് 15 അര്‍ദ്ധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി. ഇതിനു പിന്നാലെ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖ് മതസ്ഥരും തമ്മില്‍ രക്തരൂക്ഷിതമായ സംഘട്ടനങ്ങള്‍ നടന്നു. പ്രധാനമന്ത്രി നെഹ്രുവും ഉപ പ്രധാനമന്ത്രി സര്‍ദ്ദാര്‍ വല്ലഭായി പട്ടേലും മൌണ്ട് ബാറ്റണെ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ആയി തുടരാന്‍ ക്ഷണിച്ചു. 1948 ജൂണില്‍ മൌണ്ട് ബാറ്റണു പകരം സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ആയി സ്ഥാനമേറ്റു. 565 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കുന്ന ദൌത്യം പട്ടേല്‍ ഏറ്റെടുത്തു. തന്റെ “പട്ടു കയ്യുറയിലെ ഉരുക്കുമുഷ്ടി” നയങ്ങളിലൂടെ പട്ടേല്‍ ഈ ശ്രമങ്ങളെ പൂര്‍ത്തീകരിച്ചു. ജുനഗഡ്, ജമ്മു കശ്മീര്‍, ഹൈദ്രാബാദ് സംസ്ഥാനം, ഓപറേഷന്‍ പോളോ എന്നിവയില്‍ നാട്ടുരാജ്യങ്ങളെ ഇന്ത്യയോടു ചേര്‍ക്കാന്‍ പട്ടേല്‍ സൈനീകശക്തി ഉപയോഗിച്ചു.

ഭരണഘടന നിര്‍മ്മിക്കുന്ന ജോലി 1949 നവംബര്‍ 26-നു നിയമസഭ പൂര്‍ത്തിയാക്കി. 1950 ജനുവരി 26-നു റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി നിലവില്‍ വന്നു. നിയമസഭ ഡോ. രാജേന്ദ്ര പ്രസാദിനെ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തു. രാജേന്ദ്രപ്രസാദ് ഗവര്‍ണര്‍ ജനറല്‍ രാജഗോപാലാചാരിയില്‍ നിന്നും അധികാരം ഏറ്റെടുത്തു. പിന്നാലെ സ്വതന്ത്ര പരമാധികാര ഇന്ത്യ മറ്റ് രണ്ട് ഭൂഭാഗങ്ങളെയും രാഷ്ട്രത്തോടു കൂട്ടിച്ചേര്‍ത്തു: പോര്‍ച്ചുഗീസ് നിയന്ത്രണത്തില്‍ നിന്നും 1961-ല്‍ ഗോവയും 1954-ല്‍ ഫ്രഞ്ച് അധീനതയില്‍ നിന്നും പോണ്ടിച്ചേരിയും. 1952-ല്‍ ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നു. 62% സമ്മതിദാ‍നം ഈ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തി. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി.

[തിരുത്തുക] ആധാരസൂചിക

  1. Corbridge S & Harris J. Reinventing India. Blackwell. 2000, p. 17.
  2. http://www.cpim.org/pd/2007/0513/05132007_ems.htm
  3. http://india.gov.in/knowindia/history_freedom_struggle.php
  4. Lorenzen, D.N. (1978). "Warrior Ascetics in Indian History.". Journal of the American Oriental Society. 98 (1): 617–75. 
  5. Martin, Dom. Abbe Faria. V.X.V. Foundation. ശേഖരിച്ച തീയതി: 2007-02-19.
  6. Khan, Muazzam Hussain. Titu Mir. Banglapedia. Asiatic Society of Bangladesh. ശേഖരിച്ച തീയതി: 2007-02-18.
  7. The Revolt of 1857. Freedom Struggle. India Relief & Education Fund (IREF). ശേഖരിച്ച തീയതി: 2007-02-19.
  8. Veerapandiya Kattabomman. tamilnation.org. Tamil National Foundation,. ശേഖരിച്ച തീയതി: 2007-02-20.
  9. Biswas, A.K (December 1995). "Santhal Rebellion: - A study of little known facts of their life and culture". Bulletin of Bihar Tribal Welfare Research Institute Ranchi V: 13–24. 
  10. Gupta 1997, p. 12
  11. Popplewell 1995, p. 201
  12. Strachan 2001, p. 798
  13. Hoover 1985, p. 252
  14. Brown 1948, p. 300
  15. Strachan 2001, p. 788
  16. Hopkirk 2001, p. 41
  17. Popplewell 1995, p. 234
  18. Tinker 1968, p. 92
  19. Lovett 1920, p. 94, 187-191
  20. Sarkar 1921, p. 137
  21. Ackerman, Peter, and Duvall, Jack, A Force More Powerful: A Century of Nonviolent Conflict p. 74.
  22. 22.0 22.1 Fraser 1977, p. 257
  23. Banglapedia article by Mohammad Shah
  24. Gupta 1997, p. 12
  25. Popplewell 1995, p. 201
  26. Rowlatt Report (§109–110); First Spark of Revolution by A.C. Guha, pp. 424–34.
  27. Khaksar Tehrik Ki Jiddo Juhad Volume 1. Author Khaksar Sher Zaman
  28. Corbridge S & Harris J. Reinventing India. Blackwell. 2000, p. 17.
  29. Edwardes, Michael, The Last Years of British India, Cleveland, World Pub. Co., 1964, p. 93.

    The Government of India had hoped, by prosecuting members of the INA, to reinforce the morale of the Indian army. It succeeded only in creating unease, in making the soldiers feel slightly ashamed that they themselves had supported the British. If Bose and his men had been on the right side — and all India now confirmed that they were — then Indians in the Indian army must have been on the wrong side. It slowly dawned upon the Government of India that the backbone of the British rule, the Indian army, might now no longer be trustworthy. The ghost of Subhas Bose, like Hamlet’s father, walked the battlements of the Red Fort (where the INA soldiers were being tried), and his suddenly amplified figure overawed the conference that was to lead to independence.

  30. Encyclopedia Britannica. Indian National army. After returning to India the veterans of the INA posed a difficult problem for the British government. The British feared that a public trial for treason on the part of the INA members might embolden anti-British sentiment and erupt into widespread protest and violence. URL Accessed on 19 Aug 06.
  31. Mutinies (last section).
  32. Many I.N.A. men already executed, Lucknow. The Hindustan Times, November 2, 1945. URL Accessed 11-Aug-06.
  33. Legacy and assessment of the effects of the mutiny.
  34. Consequences of the I.N.A. Trials
  35. Tribune India, accessed on 17-Jul-2006
  36. "RIN mutiny gave a jolt to the British" by Dhanjaya Bhat, The Tribune, February 12, 2006, retrieved July 17, 2006
  37. Majumdar, R.C., Three Phases of India's Struggle for Freedom, Bombay, Bharatiya Vidya Bhavan, 1967, pp. 58–59.
  38. R.C. Majumdar. History of the Freedom Movement in India. ISBN 0-8364-2376-3, reprint. Calcutta, Firma KLM, 1997, vol. III.
  39. The Congress and The Freedom Movement. Indian National Congress. ശേഖരിച്ച തീയതി: 2007-09-24.
  40. Culture and Combat in the Colonies. The Indian Army in the Second World War. Tarak Barkawi. J Contemp History. 41(2), 325–355.pp:332
  41. Banglapædia
  42. Dhanjaya Bhat, writing in The Tribune, Sunday, February 12, 2006. Spectrum Suppl.

    Which phase of our freedom struggle won for us Independence? Mahatma Gandhi’s 1942 Quit India movement, or the INA army launched by Netaji Bose to free India, or the Royal Indian Navy Mutiny of 1946? According to the British Prime Minister Clement Attlee, during whose regime India became free, it was the INA and the RIN Mutiny of February 18–23 1946 that made the British realise that their time was up in India.

    An extract from a letter written by P.V. Chuckraborty, former Chief Justice of Calcutta High Court, on March 30 1976, reads thus:

    When I was acting as Governor of West Bengal in 1956, Clement Attlee, who as the British Prime Minister in post war years was responsible for India’s freedom, visited India and stayed in Raj Bhavan Calcutta for two days. I put it straight to him like this: ‘The Quit India Movement of Gandhi practically died out long before 1947 and there was nothing in the Indian situation at that time which made it necessary for the British to leave India in a hurry. Why then did they do so?’ In reply Attlee cited several reasons, the most important of which were the INA activities of Netaji Subhas Chandra Bose, which weakened the very foundation of the British Empire in India, and the RIN Mutiny which made the British realise that the Indian armed forces could no longer be trusted to prop up the British. When asked about the extent to which the British decision to quit India was influenced by Mahatma Gandhi’s 1942 movement, Attlee’s lips widened in smile of disdain and he uttered, slowly, ‘Minimal’.

    Accessed on 17-Jul-2006
  43. Majumdar, R.C., Three Phases of India's Struggle for Freedom, Bombay, Bharatiya Vidya Bhavan, 1967, pp. 58–59.

    There is, however, no basis for the claim that the Civil Disobedience Movement directly led to independence. The campaigns of Gandhi… came to an ignoble end about fourteen years before India achieved independence… During the First World War the Indian revolutionaries sought to take advantage of German help in the shape of war materials to free the country by armed revolt. But the attempt did not succeed. During the Second World War Subhas Bose followed the same method and created the INA. In spite of brilliant planning and initial success, the violent campaigns of Subhas Bose failed… The Battles for India's freedom were also being fought against Britain, though indirectly, by Hitler in Europe and Japan in Asia. None of these scored direct success, but few would deny that it was the cumulative effect of all the three that brought freedom to India. In particular, the revelations made by the INA trial, and the reaction it produced in India, made it quite plain to the British, already exhausted by the war, that they could no longer depend upon the loyalty of the sepoys for maintaining their authority in India. This had probably the greatest influence upon their final decision to quit India.

  44. WWII Asia, Le Monde Diplomatique, 2005-05-13.
  45. Tribune India 2006-02-12.
  1. Corbridge S & Harris J. Reinventing India. Blackwell. 2000, p. 17.
  2. http://www.cpim.org/pd/2007/0513/05132007_ems.htm
  3. http://india.gov.in/knowindia/history_freedom_struggle.php
  4. Lorenzen, D.N. (1978). "Warrior Ascetics in Indian History.". Journal of the American Oriental Society. 98 (1): 617–75. 
  5. Martin, Dom. Abbe Faria. V.X.V. Foundation. ശേഖരിച്ച തീയതി: 2007-02-19.
  6. Khan, Muazzam Hussain. Titu Mir. Banglapedia. Asiatic Society of Bangladesh. ശേഖരിച്ച തീയതി: 2007-02-18.
  7. The Revolt of 1857. Freedom Struggle. India Relief & Education Fund (IREF). ശേഖരിച്ച തീയതി: 2007-02-19.
  8. Veerapandiya Kattabomman. tamilnation.org. Tamil National Foundation,. ശേഖരിച്ച തീയതി: 2007-02-20.
  9. Biswas, A.K (December 1995). "Santhal Rebellion: - A study of little known facts of their life and culture". Bulletin of Bihar Tribal Welfare Research Institute Ranchi V: 13–24. 
  10. Gupta 1997, p. 12
  11. Popplewell 1995, p. 201
  12. Strachan 2001, p. 798
  13. Hoover 1985, p. 252
  14. Brown 1948, p. 300
  15. Strachan 2001, p. 788
  16. Hopkirk 2001, p. 41
  17. Popplewell 1995, p. 234
  18. Tinker 1968, p. 92
  19. Lovett 1920, p. 94, 187-191
  20. Sarkar 1921, p. 137
  21. Ackerman, Peter, and Duvall, Jack, A Force More Powerful: A Century of Nonviolent Conflict p. 74.
  22. 22.0 22.1 Fraser 1977, p. 257
  23. Banglapedia article by Mohammad Shah
  24. Gupta 1997, p. 12
  25. Popplewell 1995, p. 201
  26. Rowlatt Report (§109–110); First Spark of Revolution by A.C. Guha, pp. 424–34.
  27. Khaksar Tehrik Ki Jiddo Juhad Volume 1. Author Khaksar Sher Zaman
  28. Corbridge S & Harris J. Reinventing India. Blackwell. 2000, p. 17.
  29. Edwardes, Michael, The Last Years of British India, Cleveland, World Pub. Co., 1964, p. 93.

    The Government of India had hoped, by prosecuting members of the INA, to reinforce the morale of the Indian army. It succeeded only in creating unease, in making the soldiers feel slightly ashamed that they themselves had supported the British. If Bose and his men had been on the right side — and all India now confirmed that they were — then Indians in the Indian army must have been on the wrong side. It slowly dawned upon the Government of India that the backbone of the British rule, the Indian army, might now no longer be trustworthy. The ghost of Subhas Bose, like Hamlet’s father, walked the battlements of the Red Fort (where the INA soldiers were being tried), and his suddenly amplified figure overawed the conference that was to lead to independence.

  30. Encyclopedia Britannica. Indian National army. After returning to India the veterans of the INA posed a difficult problem for the British government. The British feared that a public trial for treason on the part of the INA members might embolden anti-British sentiment and erupt into widespread protest and violence. URL Accessed on 19 Aug 06.
  31. Mutinies (last section).
  32. Many I.N.A. men already executed, Lucknow. The Hindustan Times, November 2, 1945. URL Accessed 11-Aug-06.
  33. Legacy and assessment of the effects of the mutiny.
  34. Consequences of the I.N.A. Trials
  35. Tribune India, accessed on 17-Jul-2006
  36. "RIN mutiny gave a jolt to the British" by Dhanjaya Bhat, The Tribune, February 12, 2006, retrieved July 17, 2006
  37. Majumdar, R.C., Three Phases of India's Struggle for Freedom, Bombay, Bharatiya Vidya Bhavan, 1967, pp. 58–59.
  38. R.C. Majumdar. History of the Freedom Movement in India. ISBN 0-8364-2376-3, reprint. Calcutta, Firma KLM, 1997, vol. III.
  39. The Congress and The Freedom Movement. Indian National Congress. ശേഖരിച്ച തീയതി: 2007-09-24.
  40. Culture and Combat in the Colonies. The Indian Army in the Second World War. Tarak Barkawi. J Contemp History. 41(2), 325–355.pp:332
  41. Banglapædia
  42. Dhanjaya Bhat, writing in The Tribune, Sunday, February 12, 2006. Spectrum Suppl.

    Which phase of our freedom struggle won for us Independence? Mahatma Gandhi’s 1942 Quit India movement, or the INA army launched by Netaji Bose to free India, or the Royal Indian Navy Mutiny of 1946? According to the British Prime Minister Clement Attlee, during whose regime India became free, it was the INA and the RIN Mutiny of February 18–23 1946 that made the British realise that their time was up in India.

    An extract from a letter written by P.V. Chuckraborty, former Chief Justice of Calcutta High Court, on March 30 1976, reads thus:

    When I was acting as Governor of West Bengal in 1956, Clement Attlee, who as the British Prime Minister in post war years was responsible for India’s freedom, visited India and stayed in Raj Bhavan Calcutta for two days. I put it straight to him like this: ‘The Quit India Movement of Gandhi practically died out long before 1947 and there was nothing in the Indian situation at that time which made it necessary for the British to leave India in a hurry. Why then did they do so?’ In reply Attlee cited several reasons, the most important of which were the INA activities of Netaji Subhas Chandra Bose, which weakened the very foundation of the British Empire in India, and the RIN Mutiny which made the British realise that the Indian armed forces could no longer be trusted to prop up the British. When asked about the extent to which the British decision to quit India was influenced by Mahatma Gandhi’s 1942 movement, Attlee’s lips widened in smile of disdain and he uttered, slowly, ‘Minimal’.

    Accessed on 17-Jul-2006
  43. Majumdar, R.C., Three Phases of India's Struggle for Freedom, Bombay, Bharatiya Vidya Bhavan, 1967, pp. 58–59.

    There is, however, no basis for the claim that the Civil Disobedience Movement directly led to independence. The campaigns of Gandhi… came to an ignoble end about fourteen years before India achieved independence… During the First World War the Indian revolutionaries sought to take advantage of German help in the shape of war materials to free the country by armed revolt. But the attempt did not succeed. During the Second World War Subhas Bose followed the same method and created the INA. In spite of brilliant planning and initial success, the violent campaigns of Subhas Bose failed… The Battles for India's freedom were also being fought against Britain, though indirectly, by Hitler in Europe and Japan in Asia. None of these scored direct success, but few would deny that it was the cumulative effect of all the three that brought freedom to India. In particular, the revelations made by the INA trial, and the reaction it produced in India, made it quite plain to the British, already exhausted by the war, that they could no longer depend upon the loyalty of the sepoys for maintaining their authority in India. This had probably the greatest influence upon their final decision to quit India.

  44. WWII Asia, Le Monde Diplomatique, 2005-05-13.
  45. Tribune India 2006-02-12.

[തിരുത്തുക] അവലംബം

ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സര്‍ക്കാര്‍ പബ്ലിക്ക് ഡൊമെയ്ന്‍ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോണ്‍ഗ്രസ് കണ്ട്രി സ്റ്റഡീസ്-ല്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

  • Library of Congress
  • Forest, G W. The Indian Mutiny 1857–1858. ISBN 81-7536-196-4. 
  • Nehru, Jawaharlal. Discovery of India. ISBN 0-19-562359-2. 
  • Gandhi, Mohandas. An Autobiography: The Story of My Experiments With Truth. ISBN 0-8070-5909-9. 
  • Collins, Larry. Freedom at Midnight. Dominique Lapierre. ISBN 0-00-638851-5. 
  • 'History of Forts in North Malabar' Nandakumar Koroth
  • Sofri, Gianni (1995–1999). Gandhi and India: A Century in Focus, Janet Sethre Paxia (translator), English edition translated from the Italian, Gloucestershire: The Windrush Press. ISBN 1-900624-12-5. 
  • Seal, Anil (1968). Emergence of Indian Nationalism: Competition and Collaboration in the Later Nineteenth Century. ISBN 0-521-06274-8. 
  • Ashman, Sam (December 1997). "India: Imperialism, partition and resistance". International Socialism (77). 
  • Hoover, Karl. (1985), The Hindu Conspiracy in California, 1913-1918. German Studies Review, Vol. 8, No. 2. (May, 1985), pp. 245-261, German Studies Association, ISBN 01497952.
  • Brown, Giles (1948), The Hindu Conspiracy, 1914-1917.The Pacific Historical Review, Vol. 17, No. 3. (Aug., 1948), pp. 299-310, University of California Press, ISSN 0030-8684.
  • Popplewell, Richard J (1995), Intelligence and Imperial Defence: British Intelligence and the Defence of the Indian Empire 1904-1924., Routledge, ISBN 071464580X, <http://www.routledge.com/shopping_cart/products/product_detail.asp?sku=&isbn=071464580X&parent_id=&pc=>.
  • Hoover, Karl. (1985), The Hindu Conspiracy in California, 1913-1918. German Studies Review, Vol. 8, No. 2. (May, 1985), pp. 245-261, German Studies Association, ISBN 01497952.
  • Hopkirk, Peter (1997), Like Hidden Fire: The Plot to Bring Down the British Empire., Kodansha Globe, ISBN 1568361270.
  • Fraser, Thomas G (1977), Germany and Indian Revolution, 1914-18. Journal of Contemporary History, Vol. 12, No. 2 (Apr., 1977), pp. 255-272., Sage Publications, ISSN: 00220094.
  • Strachan, Hew (2001), The First World War. Volume I: To Arms, Oxford University Press. USA., ISBN 0199261911.
  • Lovett, Sir Verney (1920), A History of the Indian Nationalist Movement, New York, Frederick A. Stokes Company, ISBN 81-7536-249-9
  • Sarkar, B.K. (1921), Political Science Quarterly, Vol. 36, No. 1. (Mar., 1921), pp. 136-138., The Acedemy of Political Science, ISSN: 00323195.
  • Tinker, Hugh (1968), India in the First World War and after.Journal of Contemporary History, Vol. 3, No. 4, 1918-19: From War to Peace. (Oct., 1968), pp. 89-107, Sage Publications, ISSN: 00220094.
  • Collett, Nigel (2007 (New ed)), The Butcher of Amritsar: General Reginald Dyer, Hambledon & London, ISBN 1852855754.
  • Chandler, Malcolm & John Wright (2001), Modern World History., Heinemann Educational Publishers. 2nd Review edition, ISBN 0435311417.

[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്

  • Peter Ackerman, and Jack Duvall, A Force More Powerful: A Century of Nonviolent Conflict ISBN 0-312-24050-3
  • R.C. Majumdar, History of the Freedom movement in India ISBN 0-8364-2376-3
  • Amales Tripathi, Barun De, Bipan Chandra, Freedom Struggle ISBN 81-237-0249-X
  • Philip Mason, A Matter of Honour: An Account of the Indian Army, its Officers and Men

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍



Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com